ADVERTISEMENT

കൊച്ചി ∙ നേതൃത്വം തെറ്റിൽനിന്നു തെറ്റിലേക്ക് പോയപ്പോൾ ജനങ്ങൾ സ്വയം ‘രക്ഷാപ്രവർത്തനം’ നടത്തിയതാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണമെന്നു ഘടകകക്ഷിയായ എൻസിപി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും എൽഡിഎഫ് കൺവീനറുടെ ‘കൂട്ടുകെട്ടുകളും’ പിൻവാതിൽ നിയമനങ്ങളും എസ്എഫ്ഐയുടെ ഗുണ്ടായിസവും നവകേരള സദസ്സ് അടക്കമുള്ളവയും പരാജയത്തിനു കാരണമായെന്ന ശക്തമായ വിമർശനമാണ് ‌കൊച്ചിയിൽ നടന്ന എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയരേഖയിൽ പറയുന്നത്.

രണ്ടാം എൽഎഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനത്തെയും യോഗം വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ സേവനം വളരെ ഗുണം ചെയ്തെങ്കിൽ രണ്ടാം പിണറായി സർക്കാരിന് അത് നിലനിർത്താനായില്ല എന്നതും പരാജയത്തിന് കാരണമായെന്ന് എൻസിപി കുറ്റപ്പെടുത്തി. ‘‘വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യവകുപ്പ്, യാതൊരു ഉപകാരവുമില്ലാതായ സപ്ലൈകോ, കെഎസ്ആർടിസി ജീവനക്കാരുടെ ദുരിതജീവിതം, കരുവന്നൂർ തട്ടിപ്പ് സഹകരണ മേഖലയിലുണ്ടാക്കിയ തിരിച്ചടി, പിഎസ്‍സി റാങ്ക് ലിസ്റ്റുകാരുടെ നിരന്തര സമരം, തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലെ ബോംബ് സ്ഫോടനം ഉൾപ്പെടെ സമസ്ത മേഖലകളിലും അസ്വസ്ഥതകൾ നുരഞ്ഞു പൊന്തിയത് കാണേണ്ടവർ കണ്ടില്ല’’– രാഷ്ട്രീയരേഖയിൽ പറയുന്നു.

ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കുണ്ടായ പിഴവുകളും വിലയിരുത്തപ്പെടേണ്ടതാണെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി. ‘‘മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്താൻ പിണറായി വിജയൻ വഹിച്ച പങ്ക് വലുതാണ്. സാധാരണ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പൗരപ്രമുഖരെയും സാധാരണക്കാരെയും വേർതിരിച്ചു കോടികൾ ചെലവഴിച്ചുള്ള യാത്രയെന്ന ദുഷ്പേര് സമ്പാദിക്കാൻ മാത്രമേ നവകേരള സദസിന് കഴിഞ്ഞുള്ളൂ. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പരാതികളിൽ എത്ര തീർപ്പായെന്ന് പറയാൻപോലും കഴിയാതെ പോയി. എൽ‍ഡിഎഫിനൊപ്പം എന്നുമുണ്ടായിരുന്ന സർക്കാർ‍ ജീവനക്കാരും കൈവിട്ടു. ‍ഡിഎ കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണകക്ഷി യൂണിയനിൽപ്പെട്ട ജീവനക്കാർ പോലും മാറിച്ചിന്തിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകൾ, സിദ്ധാർഥന്റെ മരണം ഉൾപ്പെടെ എസ്എഫ്ഐയുടെ കലാലയ ഗുണ്ടാ രാഷ്ട്രീയം തുടങ്ങിയവ പൊതുസമൂഹത്തിൽ ശക്തമായ പ്രതിഷേധമുണ്ടാക്കി. കലാലയങ്ങളിൽ ജനാധിപത്യ സംസ്കാരത്തിന് വിലങ്ങുതടിയായി നിൽക്കുന്ന എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണം. വിവിധ വകുപ്പുകളിൽ നടത്തിയിട്ടുള്ള പിൻവാതിൽ നിയമനങ്ങളിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി’’– രാഷ്ട്രീയരേഖ പറയുന്നു.

ബിജെപി നേതാവുമായുള്ള എൽഡിഎഫ് കൺവീനറുടെ കൂടിക്കാഴ്ചയും അധികാരത്തിന്റെ ഇടനാഴികളിൽ ജീവിക്കുന്ന ദല്ലാളുമാരുടെ ചങ്ങാത്തവും ഇതു സംബന്ധിച്ച് കൺവീനറും സിപിഎമ്മും നൽകിയ വിശദീകരണവും ജനങ്ങൾക്ക് ദഹിച്ചിട്ടില്ലെന്ന് രാഷ്ട്രീയരേഖ പറയുന്നു. ഭരണവിരുദ്ധ വികാരമാണ് തോൽവിയുടെ മുഖ്യകാരണം, എൽഡിഎഫും മുഖ്യമന്ത്രിയും തെറ്റുകൾ തിരുത്തണമെന്നും എൻസിപി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനം ഇല്ലായിരുന്നെങ്കിൽ ഇതിലും ഭീകരമാവുമായിരുന്നു പതനം. കണ്ണൂർ അടക്കമുള്ള സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപിയിലേക്ക് എങ്ങനെ വോട്ടുമറിഞ്ഞു, തൃശൂരിലെ ബിജെപി വിജയത്തിനൊപ്പം ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കുണ്ടായ വളർച്ചയും നിസാരമായി കാണാനാവില്ല. മതന്യൂനപക്ഷങ്ങളുടെ സഹായവും ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.

‘‘എൽഡിഎഫ് തോറ്റു തൊപ്പിയിട്ടു എന്നു വേണം നാടൻ ഭാഷയിൽ പറയാൻ. മുഖ്യമന്ത്രിയും മറ്റെല്ലാ മന്ത്രിമാരും മുന്നിൽനിന്നു നയിച്ച തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ഭരണവിരുദ്ധ വികാരം ഒളിഞ്ഞിരിപ്പുണ്ടെന്ന് എൽഡിഎഫ് മനസിലാക്കേണ്ടതായിരുന്നു. തുടർന്ന് വന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലവും ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടു എന്ന് മനസിലാക്കാൻ എൽഡിഎഫിനായില്ല. പൗരത്വഭേദഗതി നിയമം മുൻനിർത്തി പ്രചരണം മുന്നോട്ടു കൊണ്ടുപോയത് ഏറ്റില്ലെന്നും വ്യക്തമായ സംസ്ഥാന രാഷ്ട്രീയം ഉയർത്തി പ്രചരണം നടത്താൻ കഴിഞ്ഞില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. സാമ്പത്തികമായി കേന്ദ്രം തളർത്താൻ ശ്രമിച്ചപ്പോൾ ശക്തമായ സമരം സംഘടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം അനുകൂലമായി മാറിയില്ല. കേരളീയം, നവകേരള സദസ്, ലോകകേരള സഭ, സുപ്രീം കോടതിയിൽ അഭിഭാഷകർക്ക് കൊടുത്ത ഭീമമമായ ഫീസ് തുടങ്ങിയവയെല്ലാം സർക്കാരിന്റെ ധൂർത്താണ് എന്ന് ആക്ഷേപിക്കപ്പെട്ടപ്പോൾ സാമ്പത്തിക പ്രതിസന്ധി എന്ന മുറവിളി ജനങ്ങളുടെ മനസിൽ ഏശിയില്ല. ക്ഷേമപെൻഷൻ മുടങ്ങിയത് പരാജയത്തിന് ഒരു പ്രധാന കാരണമാണെങ്കിലും ജനമധ്യത്തിൽ എടുത്തു പറയത്തക്ക ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല’’– രാഷ്ട്രീയരേഖയിൽ പറയുന്നു.

English Summary:

NCP Blames Leadership Faults for LDF's Lok Sabha Election Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com