ADVERTISEMENT

കോഴിക്കോട് നഗരമധ്യത്തിൽനിന്ന് ഒരാളെ കാണാതാകുന്നു. അതും കോടികളുടെ ബിസിനസ് നടത്തുന്ന വ്യാപാരി. പതിനൊന്നു മാസം തികയാറായിട്ടും ആ മനുഷ്യനെക്കുറിച്ച് ഒരു വിവരവുമില്ല. നിയമസഭയിൽ വരെ ചോദ്യമുയർന്നിട്ടും അന്വേഷണത്തിൽ ഒരു തുമ്പു പോലും കിട്ടിയില്ല. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു മാമി എന്ന മുഹമ്മദ് ആട്ടൂര്. കോഴിക്കോട്ടെ ഒന്നാംനമ്പർ ബിസിനസുകാരുടെയെല്ലാം സുഹൃത്ത്. അങ്ങനെയുള്ള ഒരാൾ കാറ്റ് പോലെ മാഞ്ഞുപോയി 11 മാസമായിട്ടും വലിയ പുരോഗതി ഇല്ലാത്ത അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുകയാണ് പൊലീസ്. 

മാമി മാഞ്ഞുപോയി, ഒരു വൈകുന്നേരം

2023 ഓഗസ്റ്റ് 21ന് വൈകിട്ട് ഏഴുമണിക്ക് അരയിടത്തുപാലത്തിനു സമീപമുള്ള ഓഫിസിൽനിന്നു വീട്ടിലേക്ക് പോകാനിറങ്ങിയതാണ് മാമി. വരാൻ വൈകുമെന്ന് ഭാര്യയോടു വിളിച്ചുപറഞ്ഞു. പക്ഷേ വീട്ടിലെത്തിയില്ല. പിറ്റേന്നും ഒരു വിവരവുമില്ലാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. മാമിയുെട ഫോൺനമ്പർ‌ അവസാനം ആക്ടീവായിരുന്നത് തലക്കുളത്തൂരിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവിടെ വരെയേ പൊലീസിന് എത്താൻ സാധിച്ചുള്ളൂ. പിന്നീട് അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അടിമുടി ദുരൂഹം

കോഴിക്കോട്ടെ ഒരു സാധാരണ റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു മാമി. ചെറിയ സ്ഥലക്കച്ചവടങ്ങളുടെ ഇടനിലക്കാരൻ. കുറച്ചു കാലം കഴിഞ്ഞതോടെ മാമി ആകെ മാറി. കോടികൾ മറിയുന്ന ബിസിനസിനുടമയായി. സഞ്ചാരം ആഡംബരക്കാറുകളിലായി. കേരളത്തിലെ പല ജില്ലകളിലും മാമിക്ക് വസ്തുക്കളുണ്ട്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മാമിക്ക് ഇടപാടുകളുമുണ്ട്. കോവിഡ് കാലത്തുപോലും മാമിയുടെ ബിസിനസിൽ ഇടിവ് വന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ എവിടെയൊക്കെ, എന്തൊക്കെ സ്വത്തുക്കളുണ്ടെന്ന് മാമിക്കു മാത്രമേ അറിയൂ. ബിസിനസ് സംബന്ധമായ ഒരു കാര്യവും മാമി കുടുംബാംഗങ്ങളുമായി പങ്കു വച്ചിരുന്നില്ലെന്നാണ് വിവരം. നാല് ഭാര്യമാരുണ്ട് മാമിക്ക്; എട്ടു മക്കളും. നാലു ഭാര്യമാർക്കായി നാല് വീടുകളുണ്ട്. ഒരു സഹോദരൻമാരും സഹോദരിയുമുണ്ട്. സഹോദരൻ ചെന്നൈയിൽ ഹോട്ടൽ നടത്തുകയാണ്. ചെന്നൈയിൽ മാമിക്ക് എവിടെയെല്ലാം സ്വത്തുക്കളുണ്ടെന്ന് ഇദ്ദേഹത്തിനും അറിയില്ല. 

തുമ്പില്ലാതെ പൊലീസ്

മാമിയെ കാണാനില്ലെന്ന് ഓഗസ്റ്റ് 22ന് വൈകിട്ടാണ് രണ്ടാമത്തെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ തണുപ്പൻ പ്രതികരണമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ആരോപണം. അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ പൊലീസ് നഷ്ടമാക്കി. പിന്നീട് സിസിടിവി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. അന്വേഷണസംഘം പല വഴിക്കും വട്ടംചുറ്റി. ഹൈദരാബാദിൽ‌ അടക്കം അന്വേഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. നടക്കാവ് സിഐ പി.കെ.ജിജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

മാമിയെ അന്വേഷിച്ചു പോയ പൊലീസിന് മറ്റു പലതും അന്വേഷിക്കേണ്ടി വന്നു. മാമിയെ കാണാതായതിനു തൊട്ടുപിന്നാലെ മാമിയുമായി ബന്ധപ്പെട്ടു ബീച്ചിലെ ഒരു ഫ്ലാറ്റിൽനിന്നു വൻ തുക മാറ്റിയതായി അന്വേഷണ സംഘത്തിനു രഹസ്യ വിവരം ലഭിച്ചു. തുക മാറ്റിയതിനു പിന്നിൽ ചില ബന്ധുക്കൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ ചോദ്യം ചെയ്തു. പിന്നീട് ഈ തുകയെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഫോൺ കോളുകൾ ഉൾപ്പെടെയുള്ള പരിശോധനകളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും. തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ഇതേ ഉദ്യോഗസ്ഥൻ നടക്കാവിലേക്ക് വരുന്നതിനെ മാമിയുടെ ബന്ധുക്കളിൽ ചിലർ എതിർത്തതായി പറയപ്പെടുന്നു. തുടർന്ന് ഇദ്ദേഹത്തെ നഗരത്തിൽത്തന്നെ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റി. പുതിയ സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

തുടക്കത്തിലേ തെറ്റി

ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് മാമിയുടെ രണ്ടാമത്തെ ഭാര്യയെ മാമിയുടെ ഡ്രൈവർ വിളിച്ച് സ്ഥലം റജിസ്ട്രേഷന് പോകുകയാണെന്ന് അറിയിച്ചു. ൈവകിട്ട് വീണ്ടും വിളിച്ച്, മാമിയെ കാണാനില്ലെന്നും പരാതി നൽകണമെന്നും പറഞ്ഞു. എന്നാൽ പരാതി നൽകാൻ ഡ്രൈവർ സ്റ്റേഷനിലേക്ക് ചെന്നില്ല. ആദ്യഘട്ടത്തിൽത്തന്നെ പൊലീസിനെ വഴി തെറ്റിക്കാൻ നീക്കം നടന്നുവെന്ന് ചില ബന്ധുക്കളടക്കം കരുതുന്നു. മൂന്നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. മാമിയുെട ജീവിതം ദുരൂഹത നിറഞ്ഞതായതിനാൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ പലരും പലതാണ് പറഞ്ഞത്. അത്തരം വിവരങ്ങളുടെ പിന്നാലെ പോയെങ്കിലും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. ഒടുവിൽ ശാസ്ത്രീയമായി അന്വേഷണം ആരംഭിച്ചു.

മാമിയെ കാണാതായ ദിവസം നിശ്ചിത സമയത്ത് തലക്കുളത്തൂർ പ്രദേശത്തെ മൊബൈൽ ടവറിന്റെ പരിധിയിലുണ്ടായിരുന്ന ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇതിനായി രണ്ടു ദിവസത്തെ മൊബൈൽ ഫോൺ ടവറുകളുടെ ടവർ ഡംപ് വിവരങ്ങൾ മൊബൈൽ സർവീസ് ദാതാക്കളിൽ നിന്ന് മേയ് അവസാന വാരം അന്വേഷണ സംഘത്തിനു ലഭ്യമായി. ഫോണുകളുടെ ഐപി വിലാസത്തിനായി യുഎസിലെ ഗൂഗിൾ ആസ്ഥാനത്തും അന്വേഷണ സംഘം സന്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. അന്വേഷണ പുരോഗതിയെക്കുറിച്ച് വെളിപ്പെടുത്താൻ കഴിഞ്ഞ ദിവസവും കമ്മിഷണർ രാജ്പാൽ മീണ തയാറായില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിനു കമ്മിഷണറുടെ മറുപടി.

അന്വേഷണത്തിന് കാക്ക രഞ്ജിത്തും

മാമിയെ കണ്ടെത്തുന്നതിനായി ബന്ധുക്കൾ കുപ്രസിദ്ധ ഗുണ്ട കാക്ക രഞ്ജിത്തിന് 10 ലക്ഷം രൂപ നൽകിയെന്നും വിവരമുണ്ട്. പക്ഷേ രഞ്ജിത്തിനും മാമിയെ കണ്ടെത്താൻ പറ്റിയില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മാമിയെ അന്വേഷിക്കാൻ നാലു ലക്ഷം രൂപ മാത്രമേ കിട്ടിയുള്ളുവെന്നാണ് പറഞ്ഞത്. പക്ഷേ പത്തു ലക്ഷം നൽകിയെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.

വീട്ടുകാരും നാട്ടുകാരും രംഗത്ത്

മാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യവസായികളും വ്യാപാരികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരുടെ കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. ഇതിനിടെ കൂട്ടായ്മയുടെ വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങൾ തമ്മിൽ തർക്കം തുടങ്ങി. പഴയ അന്വേഷണ ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നാണ് വിവരം. മാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൾ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ കണ്ടു. എം.കെ.മുനീർ ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അതേസമയം, മാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരിൽ ചിലർക്ക് തിരോധാനത്തെപ്പറ്റി അറിയാമെന്നു കരുതുന്നതായി പൊലീസ് പറയുന്നു.

English Summary:

The Unsolved Mystery of Mohammed Attur in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com