ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്കു നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമിക്കുന്നതിനു പുതിയ ഓസ്ട്രിയൻ ടണലിങ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഉപയോഗിക്കുന്നതിനു പകരം ആധുനിക ഡ്രില്ലിങ്ങും ബ്ലാസ്റ്റിങ്ങും ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ രീതിയാണിത്. കുഴിച്ചെടുത്ത പാറക്കല്ലുകളും മണ്ണും ഒരു പരിധിവരെ നിർമാണ ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാമെന്നാണ് അധികൃതർ പറയുന്നത്. മൂന്നു വർഷമെടുത്താകും നിർമാണം പൂർത്തീകരിക്കുക. മൂന്നു മാസത്തെ പ്രാരംഭ ഇൻസ്റ്റാലേഷൻ ജോലികളും ട്രാക്ക് ലൈനിങ്ങുമുണ്ടാകും. കമ്മിഷൻ ചെയ്യാനെടുക്കുന്ന 3 മാസം ഉൾപ്പെടെ 42 മാസമെടുത്താകും ജോലി പൂർത്തിയാക്കുക.

36 മിനിട്ട്

മണ്ണിനടിയിൽ നിന്ന് 25-30 മീറ്റർ താഴ്‌ചയിൽ 9.02 കിലോമീറ്റർ നീളമാണു തുരങ്കത്തിനുള്ളത്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റേക്കുകൾക്ക് ശരാശരി 15-30 കിലോമീറ്റർ വേഗതയിൽ വെറും 36 മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വെള്ളായണി കായൽപ്പാതയോടു ചേർന്നു കിടക്കുന്നതിനാൽ ഭൂഗർഭ ജലാശയങ്ങൾ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.

1600 കോടി വായ്‌പ 

നബാർഡിൽ നിന്ന് 1600 കോടി രൂപ വായ്‌പയെടുക്കും. പദ്ധതിയുടെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്തുനിന്ന് മാറ്റി സ്ഥാപിച്ചു സിഗ്നലിങ്ങ് സ്റ്റേഷനാക്കും. നിലവിലുള്ള സ്ഥലത്തുനിന്നു നെയ്യാറ്റിൻകര ഭാഗത്തേക്കു കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരിക. മറ്റൊരു ഏജൻസി നിർമിച്ചശേഷം രാജ്യത്തെ റെയിൽ ശൃംഖലയിലേക്കു റെയിൽപ്പാത ബന്ധിപ്പിക്കുന്ന രീതിയിലാണു നിർമാണം. ഇതിനായി ദക്ഷിണ റെയിൽവേയും വിസിലും പാത നിർമാണത്തിന് ധൻബാദ് സെൻട്രൽ മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തുന്നുണ്ട്. ഉപരിതല റെയിൽപ്പാതയ്‌ക്കായി നേരത്തേ ലഭിച്ച പാരിസ്ഥിതികാനുമതി ഭേദഗതിക്കുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. തുറമുഖത്തിനു 150 മീറ്റർ അരികെ നിന്നാകും ഭൂഗർഭപാത ആരംഭിക്കുക.

English Summary:

Vizhinjam Balaramapuram rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com