ADVERTISEMENT

ധാക്ക ∙ സർക്കാർ ജോലികളിലേക്കുള്ള 30 ശതമാനം സംവരണത്തിനെതിരെ ബംഗ്ലദേശിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായി സമരക്കാരും പൊലീസും ഏറ്റുമുട്ടി. കല്ലുകളും കമ്പുകളുംകൊണ്ട് പ്രതിഷേധിച്ച ആൾക്കൂട്ടത്തെ കണ്ണീർവാതകവും തോക്കും ഉപയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചത്. വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന പ്രതിഷേധത്തിൽ 10 പേർ കൊല്ലപ്പെട്ടതോടെ രാജ്യത്ത് ഒരാഴ്ചയിലെ ആകെ മരണം 16 ആയി. സംവരണ വിരുദ്ധ പ്രതിഷേധത്തെ അടിച്ചമർത്താൻ ബംഗ്ലദേശ് അധികൃതർ ഇന്റർനെറ്റ് സേവനങ്ങള്‍ വെട്ടിക്കുറച്ചു. വിദ്യാർഥികളുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് സർക്കാർ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാണിത്. 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള പുതിയ നിയമത്തിനെതിരെയാണ് യുവാക്കളും വിദ്യാർഥികളും സംഘടിച്ചത്. എന്നാൽ പ്രതിഷേധം വളരെപ്പെട്ടന്നു ജനകീയമാവുകയും രാജ്യത്തുടനീളം വ്യാപിക്കുകയുമായിരുന്നു. 170 ദശലക്ഷം വരുന്ന ജനസംഖ്യയിൽ അഞ്ചിലൊന്നു പേര്‍ക്കും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത സാഹചര്യത്തിലാണു സർക്കാർ നടപടി. 

ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാണെന്നും സമരക്കാർ അതിനു വഴങ്ങുന്നില്ലെന്നുമാണ് ബംഗ്ലദേശ് നിയമമന്ത്രി അനിസുൾ ഹഖ് പ്രതികരിച്ചത്. എന്നാൽ ചർച്ചകൾക്കുവേണ്ടി മൃതദേഹങ്ങളെ ചവിട്ടിയരയ്ക്കാൻ ഞങ്ങൾക്കാവില്ലെന്നും ചർച്ച നേരത്തേ ആകാമായിരുന്നുവെന്നും സമരസംഘാടകൻ നഹീദ് ഇസ്ലാം മറുമടി നൽകി.

English Summary:

Clashes Erupt in Bangladesh Amid Protests Over Government Job Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com