ADVERTISEMENT

ന്യൂഡൽഹി∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഡിഎൻഎ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഭിഭാഷകനായ ശ്രീറാം പറക്കാട്ട് വഴി സമർപ്പിച്ച ഹർജിയിൽ പറയുന്നു. അനുമാനങ്ങൾക്ക് നിയമത്തിൽ നിലനിൽപ്പില്ല. പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമോ കുറ്റകൃത്യ ചരിത്രമില്ലെന്നതോ ശിക്ഷ ശരിവച്ച ഹൈക്കോടതി പരിഗണിച്ചില്ല. ജയിലിലും നല്ലസ്വഭാവമാണെന്ന് അവിടുത്തെ റിപ്പോർട്ട് പറയുന്നു.

പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി പ്രതിക്ക് ശത്രുതയുണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളും ശക്തമല്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ പീഡിപ്പിച്ചശേഷം അതിക്രൂരമായരീതിയിൽ കൊലപ്പെടുത്തിയ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

English Summary:

Supreme Court Stays Execution Of Death Penalty Given To Man For Rape-Murder Of Law Student In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com