ADVERTISEMENT

തിരുവനന്തപുരം ∙ നാഗർകോവിൽ – മംഗളൂരു മൂന്നാം റെയിൽ പാതയ്ക്കൊപ്പംതന്നെ നാലാം പാതയ്ക്കുള്ള നടപടികളും റെയിൽവേ ആരംഭിക്കാതെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. നിലവിലെ പാതയിൽ വേഗം കൂട്ടാനുള്ള ശ്രമങ്ങൾ കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വേഗം 110 കിലോമീറ്ററായി ഉയർത്തിയ സ്ഥലങ്ങളിലെ അനുഭവം. തിരുവനന്തപുരം – കായംകുളം സെക്‌ഷനിൽ വേഗം 110 കിലോമീറ്റർ ആക്കിയ ശേഷം യാത്രാസമയത്തിൽ ലാഭം ഉണ്ടായിട്ടില്ല. പാതയിലെ വേഗനിയന്ത്രണങ്ങൾ ശരാശരി വേഗം കുറയാൻ ഇടയാക്കുന്നതാണ് ഇതിനു കാരണം.

വളവുകൾ നിവർത്തി വേഗം കൂട്ടണമെങ്കിൽ പല സ്ഥലങ്ങളിലും ബൈപാസുകൾ നിർമിക്കുകയും ഭൂമിയേറ്റെടുക്കുകയും വേണം. അങ്ങനെ ചെയ്താലും ട്രെയിനുകളുടെ ബാഹുല്യവും തുടരെയുള്ള സ്റ്റോപ്പുകളും മൂലം കാര്യമായ സമയലാഭം ലഭിക്കില്ല. ഷൊർണൂർ–മംഗളൂരു പാതയിൽ പരമാവധി വേഗം 130 കിലോമീറ്റർ ആക്കാൻ സാധിക്കുമെങ്കിലും ഷൊർണൂരിനു തെക്കോട്ട് ഇപ്പോഴുള്ള അലൈൻമെന്റിൽ വേഗം കൂട്ടുന്നതു പ്രായോഗികമല്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നാം പാതയുടെ സർവേയിലും ഇതു വ്യക്തമാണ്.

നിലവിലെ പാതയിൽനിന്ന് ഏറെ മാറിയാണു മൂന്നാം പാതയുടെ സർവേ. പഴയ പാതയിലെ വേഗം ക‌ൂട്ടാനുള്ള സർവേയും പുതിയ മൂന്നാം പാതയുടെ സർവേയും നടക്കുന്നുണ്ടെങ്കിലും സർവേ റിപ്പോർട്ടുകൾ ലഭിച്ച് അവ താരതമ്യം ചെയ്തു റെയിൽവേ ബോർ‍ഡ് തീരുമാനമെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനു കാത്തുനിൽക്കാതെ പുതിയ മൂന്നും നാലും പാതയ്ക്കു മുൻഗണന നൽകണമെന്ന് സംസ്ഥാന സർക്കാർ നിലപാട് എടുത്താൽ മാത്രമേ നടപടികൾ വേഗത്തിലാകൂ.‌

പുതിയ അലൈൻമെന്റിൽ മൂന്നും നാലും പാതകൾ വന്നാൽ വേഗം കൂടിയ ട്രെയിനുകൾക്കായി അതു മാറ്റിവയ്ക്കാനാകും. നിലവിലെ ഇരട്ടപ്പാത വേഗം കുറഞ്ഞ ട്രെയിനുകൾക്കും സബേർബൻ സർവീസിനും ഉപയോഗിക്കാം. സബേർബൻ റെയിൽ കേരളത്തിന് അനുവദിക്കാൻ കഴിയാത്തതിനു പ്രധാന തടസ്സമായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നത് പ്രത്യേക പാത ഇല്ലെന്നതാണ്. പുതിയ മൂന്നും നാലും പാത വന്നാൽ ഇപ്പോഴുള്ള ഇരട്ടപ്പാത നാഗർകോവിൽ–മംഗളൂരു സബേർബൻ ഇടനാഴിയാക്കി മാറ്റാൻ കഴിയും.

നാഗർകോവിൽ– തിരുവനന്തപുരം, തിരുവനന്തപുരം–കൊല്ലം, കൊല്ലം–എറണാകുളം, എറണാകുളം–ഷൊർണൂർ, ഷൊർണൂർ–കോഴിക്കോട്, കോഴിക്കോട്–കണ്ണൂർ, കണ്ണൂർ–മംഗളൂരു എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ച് മുംബൈ മാതൃകയിൽ മിനിറ്റുകൾ ഇടവിട്ടു സബേർബൻ ‌‌ട്രെയിനുകൾ ഓടിക്കാൻ കഴിയും.

English Summary:

Nagercoil-Mangalore train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com