ADVERTISEMENT

കൊച്ചി ∙ സർവീസിൽ നിന്ന് വിരമിക്കാൻ നാലു ദിവസം ബാക്കി നിൽക്കെ ഡിവൈഎസ്പി ഗുണ്ടാ നേതാവിന്റെ വീട്ടിലെത്തി സൽക്കാരം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. തൃശൂരില്‍ ‘ആവേശപ്പാർട്ടി’ നടത്തി ആളാകാനുള്ള ശ്രമം പൊലീസ് പൊളിച്ചതിനു പകരമായി മറ്റൊരു ഗുണ്ടാ നേതാവ് ചെയ്തത് ബോംബ് ഭീഷണി മുഴക്കലാണ്. കുഞ്ഞിന്റെ പിറന്നാൾ പാർട്ടിയുടെ മറവിൽ ഗുണ്ടകളെ ഒരുമിച്ചു കൂട്ടാനുള്ള മറ്റൊരു ഗുണ്ടാ നേതാവിന്റെ ശ്രമവും അടുത്തിടെ പൊളിഞ്ഞിരുന്നു. ഇത്തരത്തിൽ ഗുണ്ടാ നേതാക്കൾ പാർട്ടികൾ നടത്തുകയും അവ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടി വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ‘ആവേശം’ സിനിമയിലെ രംഗണ്ണൻ മാതൃകയിൽ ഗുണ്ടാ സംഘങ്ങളെ വളർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഗുണ്ടകളെ പൂട്ടാൻ ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇത്തരത്തിലുള്ള ആവേശപ്പാർട്ടികളും കൂടി വരുന്നത്. പലപ്പോഴും പൊലീസ് കണ്ണടയ്ക്കുന്നു എന്ന ആരോപണങ്ങളും ഉയരാറുണ്ട്. പൊലീസും ഗുണ്ടാനേതാക്കളും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ചും വാർത്തകൾ പുറത്തു വന്നിരുന്നു. അത്തരത്തിലൊന്നായിരുന്നു മൂന്നു പൊലീസുകാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞുള്ള തിരിച്ചു വരുന്ന വഴി ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബു അങ്കമാലിയിലെ ഗുണ്ടാ നേതാവ് തമ്മനം ഫെയ്സൽ എന്ന എം.ജെ.ഫെയ്സലിന്റെ  വീട്ടിലെത്തി സൽക്കാരം സ്വീകരിച്ചത്. 

‘ഓപറേഷൻ ആഗ്’ നടക്കുന്നതിന്റെ ഭാഗമായി ഗുണ്ടകൾക്ക് മേൽ സദാ നിരീക്ഷണം ഒരുക്കിയിരുന്ന പൊലീസിന് ഫെയ്സലിന്റെ വീട്ടിൽ ഏതൊക്കെയോ അതിഥികൾ വന്നിട്ടുള്ളതായി വിവരം കിട്ടി. വൈകാതെ അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫെയ്സലിന്റെ വീട്ടിലെത്തി. പൊലീസ് എത്തുമ്പോൾ ഫെയ്സലിന്റെ സൽക്കാരം സ്വീകരിക്കുകയായിരുന്നു സാബുവും കൂട്ടരും. എന്തായാലും എല്ലാവരേയും കയ്യോടെ പൊക്കി സ്റ്റേഷനിലെത്തിക്കുകയും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു അങ്കമാലി പൊലീസ്. തൊട്ടുപിന്നാലെ സാബുവിനെ തേടി സസ്പെൻഷനുമെത്തി. എന്നാൽ തന്റെ വീട്ടിൽ സാബു എന്ന ഡിവൈഎസ്പി വന്നിട്ടില്ലെന്നും താനിപ്പോൾ ഗുണ്ടാ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല എന്നും ഫെയ്സല്‍ അവകാശപ്പെട്ടിരുന്നു. ഗുണ്ടാ നേതാവിന്റെ വീട്ടിലെ സൽക്കാരം സ്വീകരിച്ചതു വഴി പൊലീസ് സേനയ്ക്കു തന്നെ അവമതിപ്പുണ്ടാക്കി എന്നായിരുന്നു സസ്പെൻഷൻ ഉത്തരവിൽ ഉണ്ടായിരുന്നത്.

അതേസമയം, പൊലീസ് കൃത്യമായി ഇടപെടുന്ന സാഹചര്യങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഗുണ്ടാ നേതാവായ ‘തീക്കാറ്റ് സാജ’ന്റെ ജന്മദിനം ‘ആവേശം’ മാതൃകയിൽ ആഘോഷിക്കാൻ തേക്കിൻകാട് മൈതാനത്ത് ഈ മാസമാദ്യം ഒത്തുകൂടിയത് 30ലേറെപ്പേർ. 16 പേരായിരുന്നു ഇതിൽ പ്രായപൂർത്തിയാകാത്തവർ. നഗരമധ്യത്തിൽ പിറന്നാൾ പാർട്ടി ആഘോഷിക്കുന്നതിന്റെ റീൽ തയാറാക്കി ഇത് സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കുകയായിരുന്നു ഗുണ്ടാ നേതാവിന്റെ ലക്ഷ്യം.എന്നാൽ വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. 

ഈ കഥ ഇവിടംകൊണ്ടും തീർന്നില്ല. തന്റെ ‘ആവേശപ്പാർട്ടി’ പൊളിഞ്ഞതിന്റെ അരിശം ഗുണ്ടാ നേതാവ് തീർത്തത് വെളുപ്പിനെ തൃശൂർ കമ്മിഷണർ ഓഫിസിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിച്ച് ബോംബ് ഭീഷണി മുഴക്കിയാണ്. എന്നാൽ പൊലീസ് സംഭവം കുറച്ച് ഗൗരവമായിത്തന്നെ എടുത്തു, നേതാവിനെതിരെ ഏഴു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തു. അന്നു മുതൽ ഒളിവിലാണ് ഗുണ്ടാ നേതാവ്. 2022ൽ കാപ്പ ചുമത്തപ്പെട്ടയാളാണ് തീക്കാറ്റ് സാജൻ.

കഴിഞ്ഞ 8 വർഷത്തിനിടെ 212 ഗുണ്ടാ ആക്രമങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന കണക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. 32 പേർ കൊല്ലപ്പെടുകയും 226 പേർക്ക് ഇതിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 2021–24 സമയത്തു മാത്രം 12 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിൽ ആളുകള്‍‍ കൊല്ലപ്പെടുന്നത് കുറയുകയും ഗുണ്ടാ കുടിപ്പകയ്ക്ക് ഒരു താത്കാലിക വിരാമവും ഇടക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മറ്റേത് വ്യവസായവും പോലെ ഗുണ്ടാ നേതാക്കളും തങ്ങളുടെ സംഘം രൂപീകരിക്കുകയും മറ്റ്് സംഘങ്ങളുമായി സഹകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന ‘ആവേശം പാർട്ടികൾ’. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമായിരുന്നു വരാപ്പുഴ ചേരാനെല്ലൂർ‍ സ്വദേശിയായ രാധാകൃഷ്ണൻ ഒട്ടേറെ ഗുണ്ടകൾ ഉൾപ്പെടെ നൂറുകണക്കിന് പേരെ മകന്റെ പിറന്നാൾ ആഘോഷത്തിന് വിളിച്ചത്. കാപ്പ ചുമത്തി നാടു കടത്തിയ ആളാണ് ഇയാൾ. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വരാപ്പുഴയിലായിരുന്നു പാർട്ടി. പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട എട്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ജയിലിൽ നിന്ന് ഗുണ്ടാ നേതാവ് കുറ്റൂർ അനൂപ് പുറത്തിറങ്ങിയത് സംഘം ആഘോഷിച്ചത് ആവേശം മോഡൽ പാർട്ടി ഒരുക്കിയായിരുന്നു. അനൂപിന്റെ വരവ് രംഗണ്ണന്റെ കടന്നു വരവിന്റെ മാതൃകയിൽ ‘എട മോനെ’ എന്ന വിളിയോടെയുള്ള റീലും പുറത്തിറങ്ങി. കൊലപാതകമടക്കമുള്ള കേസുകളിൽ പ്രതികളായ 60ഓളം പേരാണ് ഈ പാർട്ടിയിൽ പങ്കെടുത്തത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കൂട്ടത്തിൽ ഒരാളുടെ പിതാവ് മരിച്ചതിന്റെ ചടങ്ങ് നടക്കുകയാണ് എന്നു കേട്ട് തിരിച്ചു പോവുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെയാണ് പൊലീസ് ഗുണ്ടാ തലവനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും. ‘ആവേശം’ അതിരുകടക്കുന്നു എന്ന് മനസ്സിലായതോടെ പൊലീസും അടുത്തിടെയായി കുറച്ചു ജാഗ്രതയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com