ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് നെഗറ്റീവായതിനു പിന്നാലെ വൈറ്റ് ഹൗസിൽ തിരിച്ചെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡെലവെയറിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ബൈഡന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടർ അറിയിച്ചു. സുഖമായിരിക്കുന്നുവെന്ന് 81കാരനായ ബൈഡനും മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ, മത്സരത്തിൽനിന്നു പിന്മാറിയതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്നു കഴിഞ്ഞ ദിവസം പിന്മാറിയ ബൈഡൻ, പകരം സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ജോലികളിലാണു പൂർണ ശ്രദ്ധയെന്നും കമലയെ പിന്തുണയ്ക്കുമെന്നും ബൈഡൻ പറഞ്ഞു. കമല ഹാരിസ് കളത്തിലെത്തിയതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പുത്തനുണർവെന്നാണു നേതാക്കൾ പറയുന്നത്. യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും കമലയ്ക്കു (59) പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രൈമറികളും കോക്കസുകളും ജയിച്ച് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണം തികച്ച ബൈഡനു പകരം കമലയ്ക്കു നാമനിർദേശം ലഭിക്കണമെങ്കിൽ ഇവരിൽ 1986 പേരെങ്കിലും തുണയ്ക്കണം. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനു മുൻപ് ഡെലിഗേറ്റുകൾക്കിടയിൽ ഓൺലൈൻ വോട്ടെടുപ്പു നടത്തിയേക്കും. റിപ്പബ്ലിക്കൻ എതിരാളിയായ ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ ദയനീയ പ്രകടനത്തിനു ശേഷം ബൈഡൻ പിന്മാറണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു.

'ബൈഡന്റെ ആരോഗ്യം മോശമായി', '5 ദിവസമായി യുഎസ് പ്രസിഡന്റ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ട്?' തുടങ്ങിയ പ്രചാരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. കോവിഡ് ബാധിതനായതിനാൽ ഐസലേഷനിൽ കഴിയുകയാണെന്നു വൈറ്റ് ഹൗസ് വിശദീകരിച്ചിട്ടും വ്യാജപ്രചാരണം തുടർന്നു. ‘എവിടെ ജോ’ (Where's Joe) എക്സിൽ ട്രെൻഡിങ്ങായി. ബൈഡൻ ഈ രാത്രി അതിജീവിക്കില്ലെന്ന തരത്തിലാണു പലരും കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചത്.

English Summary:

US President Biden Returns To White House After Testing COVID Negative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com