ADVERTISEMENT

കൊച്ചി∙ കശുവണ്ടി വികസന കോർപറേഷനിലെ അഴിമതി കേസിൽ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ‍.ചന്ദ്രശേഖരന് തിരിച്ചടി. ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എംഡി കെ.എ.രതീഷ് എന്നിവർക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ സർക്കാരിന് ജസ്റ്റിസ് കൗസർ എ‍ടപ്പഗത്ത് നിർദേശം നൽകി. ഇതിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. അതുവരെ തിരുവനന്തപുരം സിജെഎം കോടതിയിലുള്ള കേസ് നടപടികൾ നിർത്തിവയ്ക്കണം. 

കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് കശുവണ്ടി ഇടപാടിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി സിബിഐയെ കേസന്വേഷണം ഏല്‍‌‍പ്പിച്ചു. എന്നാൽ ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്നു തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. ഇത് സിപിഎമ്മിനുള്ളിൽ പോലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ സംഭവമായിരുന്നു. തുടർന്നു കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ച കേസിലാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. 

പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മാത്രമല്ല, സിആർപിസി വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് സംരക്ഷണം ലഭിക്കുന്നതു കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നേരിട്ടു ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കാണ്. സർക്കാർ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ പൊതുമേഖലാ കമ്പനിയുടെയോ ഭാഗമായവർക്ക് ഈ വകുപ്പ് അനുസരിച്ച് സംരക്ഷണം ലഭിക്കില്ല. ചന്ദ്രശേഖരനും രതീഷും കശുവണ്ടി വികസന കോർപറേഷന്റെ പദവിയില്‍ ഉണ്ടായിരുന്നവരാണ്. അതിനാൽ ഇരുവർക്കും ഈ വകുപ്പ് അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും വിവിധ വിധിന്യായങ്ങൾ ഉന്നയിച്ചുകൊണ്ടു കോടതി വ്യക്തമാക്കി. തങ്ങളുടെ നിരീക്ഷണങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടു വേണം പ്രോസിക്യൂഷന്‍ അനുമതി നൽകാനുള്ള സിബിഐ അപേക്ഷ പരിശോധിക്കാനെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. 

2005 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന രതീഷ്, 2012 മുതൽ 2015 ചെയർമാനുമായിരുന്ന ചന്ദ്രശേഖരൻ, 2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപന നടത്തിപ്പുകാരനായ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു കേസിലെ 1 മുതൽ നാലു വരെ പ്രതികൾ. സിബിഐ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപു കാസിം അന്തരിച്ചതിനാൽ രണ്ടാം പ്രതിയായിരുന്ന അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം പ്രതി രതീഷ്, മൂന്നാം പ്രതി ചന്ദ്രശഖരൻ എന്നിവര്‍ നാലാം പ്രതിയായ ജയ്മോനുമായി ഗൂഢാലോചന നടത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്യുകയും അതുവഴി കോർപറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

English Summary:

High Court Denies Quash Request in Cashew Development Corruption Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com