ADVERTISEMENT

കൊച്ചി ∙ കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണര്‍ നടത്തിയ നാലു വിദ്യാർഥികളുടെ നാമനിർദേശത്തിന് ഇടക്കാല സ്‌റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇതോടെ ജൂലൈ 29ന് നടക്കുന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാനാകും. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 4 വിദ്യാർഥികളെയും വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. 

സർവകലാശാല നൽകിയ പട്ടിക മറികടന്ന് വീണ്ടും 4 എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിയമിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകരാണ് ഹർജി നൽകിയത്. ഹർജിക്കാരേക്കാൾ യോഗ്യത കുറഞ്ഞവരാണ് പുതിയ പട്ടികയിലും ഇടം നേടിയതെന്നാണ് ഹർജിയിലെ ആക്ഷേപം. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

സർവകലാശാല നൽകിയ പട്ടിക മറികടന്ന് പുതിയ നിയമനം നടത്തിയത് സംബന്ധിച്ചു ഗവർണർ കോടതിയിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല സ്റ്റേ അനുവദിക്കാൻ കോടതി തയാറാകാതിരുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം സംബന്ധിച്ച ഫയലും നാമനിര്‍ദേശം നടത്തിയ വിദ്യാര്‍ഥികളുടെ ബയോഡേറ്റകളും കോടതി പരിശോധിച്ചു. അതത് മേഖലകളിൽ സമര്‍ഥരായ വിദ്യാര്‍ഥികളെയാണ് നാമനിര്‍ദേശം ചെയ്തതെന്നായിരുന്നു ഗവര്‍ണറുടെ വാദം.

English Summary:

Kerala University Senate Nomination: High Court Dismisses Interim Stay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com