ADVERTISEMENT

തിരുവനന്തപുരം∙ കളഞ്ഞുകിട്ടിയ സ്വര്‍ണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും വിവരം മന്ത്രി എം.ബി.രാജേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ അവര്‍ക്കു സ്വന്തമായി സ്ഥലവും വീടും ഒരുങ്ങുന്നു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമത്തില്‍ മന്ത്രി കുട്ടികള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് രണ്ടു സുഹൃത്തുക്കള്‍ നേരിട്ടുവിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചത്. 

തങ്കക്കുടങ്ങളാണ് ഈ രണ്ടു കുരുന്നുകള്‍ എന്നായിരുന്നു മന്ത്രിയുടെ ആദ്യ പോസ്റ്റ്. തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കില്‍നിന്നു കളഞ്ഞുകിട്ടിയ 5 പവന്റെ സ്വര്‍ണാഭരണങ്ങളാണ് സഹോദരങ്ങളായ അഭിഷേകും ശ്രീനന്ദയും പൊലീസിനെ ഏല്‍പ്പിച്ചത്. അവരെ അഭിനന്ദിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്പരന്നുപോയെന്നും മന്ത്രി കുറിച്ചിരുന്നു. പണി പൂര്‍ത്തിയാകാത്ത കൊച്ചുവീട്. ജീവിത പ്രാരാബ്ധങ്ങളത്രയും തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. ആ തേക്കാത്ത ചുമരുകളുളള കൊച്ചുവീടിന്റെ കോലായില്‍ ഇരുന്ന് അഭിഷേകും ശ്രീനന്ദയും ഞങ്ങള്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ല എന്ന മട്ടിലാണു നോക്കിയത്.

ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും സത്യം കൈവിടാത്തവരായി മക്കളെ വളര്‍ത്തിയ അമ്മ രമ്യക്കും അവരെയോര്‍ത്ത് അഭിമാനിക്കാമെന്നും മന്ത്രി കുറിച്ചിരുന്നു. കളമുക്ക് ഏഴിക്കോട്ടുപറമ്പില്‍ പരേതനായ പ്രസാദിന്റെയും രമ്യയുടെയും മക്കളാണ് ഇരുവരും. ശ്രീനന്ദ പരുതൂര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസിലും അഭിഷേക് പരുതൂര്‍ സിഇയുപി സ്‌കൂളില്‍ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. 

മന്ത്രി എം.ബി രാജേഷിന്റെ കുറിപ്പ്

‘‘ഒരു ഫെയ്സ്ബുക് പോസ്റ്റിന് ജീവിതങ്ങള്‍ മാറ്റിമറിക്കാനാവുമോ? പരനിന്ദയ്ക്കും വിദ്വേഷപ്രചരണത്തിനും പകരം സ്‌നേഹവും കരുതലും ഉറപ്പാക്കാനും ഫെയ്സ്ബുക്കിനെ ഉപയോഗപ്പെടുത്താനാവുമെന്നാണ് ഈ അനുഭവം പറയുന്നത്. കളഞ്ഞുകിട്ടിയ സ്വര്‍ണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച പരുതൂരിലെ കുരുന്നുകളായ അഭിഷേകിന്റെയും ശ്രീനന്ദയുടെയും സത്യസന്ധതയെക്കുറിച്ചും ജീവിതാവസ്ഥയെക്കുറിച്ചും അവരെ വീട്ടില്‍ പോയി കണ്ടശേഷം ഞാനൊരു കുറിപ്പ് ഇട്ടിരുന്നു. ഒട്ടേറേപ്പേര്‍ ഈ കുട്ടികള്‍ക്ക് വീടുവച്ചു കൊടുക്കണമെന്നെല്ലാമുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തി.

എന്നാല്‍ അവിടെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും എന്റെ രണ്ടു സുഹൃത്തുക്കള്‍ നേരിട്ട് വിളിച്ച് കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച കാര്യം പങ്കുവയ്ക്കട്ടെ. ഇപ്പോള്‍ ഈ കുട്ടികള്‍ താമസിച്ചു വരുന്ന വീട് കൂട്ടുസ്വത്താകയാലും മറ്റ് അവകാശികള്‍ ഉള്ളതിനാലും ആ വീട് നിര്‍മാണം പൂര്‍ത്തിയാക്കുക പ്രായോഗികമാവുമായിരുന്നില്ല. സ്വന്തമായി സ്ഥലം കണ്ടെത്തി പുതുതായി വീട് വച്ച് കൊടുക്കുന്നതിനുള്ള മാര്‍ഗ്ഗമെന്ത് എന്ന ആലോചന പലരുമായി പങ്കുവച്ചിരുന്നു. അപ്പോഴാണ്, പരുതൂരുകാരന്‍ തന്നെയായ എന്റെ സുഹൃത്തും പാര്‍ട്ടി അനുഭാവിയും മണിപ്പാലിലെ ഉഡുപ്പി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുമായ ഷിനോദ് അഞ്ചു സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. 

അമേരിക്കയില്‍ ജോലി ചെയ്യുന്ന എന്റെ മറ്റൊരു സുഹൃത്ത് ആ കുട്ടികള്‍ക്കും അമ്മയ്ക്കുമായി വീട് വച്ചു കൊടുക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാല സുഹൃത്ത് ആണെങ്കിലും അറിയപ്പെടാന്‍ ആഗ്രഹമില്ല എന്നറിയിച്ചതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. (തൃത്താലയില്‍ ഞാന്‍ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന സ്‌കോളര്‍ഷിപ് പദ്ധതിയില്‍ കുട്ടികളുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായതും കോവിഡ് മൂലം രക്ഷിതാവിനെ നഷ്ടപ്പെട്ട് അനാഥമായ ഒരു കുടുംബത്തിനെ സംരക്ഷിക്കുന്നതും ഈ സുഹൃത്താണ്).

ഷിനോദിനോടും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത പ്രിയ സുഹൃത്തിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഈ രണ്ട് പേരും പോസ്റ്റ് കണ്ട് സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്നവര്‍ ഇനിയുമുണ്ട്. പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ സഹായമനസ്‌കതയുള്ളവര്‍ തീര്‍ച്ചയായും അതും അറിയിക്കണം. അഭിഷേകിന്റെയും ശ്രീനന്ദയുടെയും കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സിപിഎം നേതാവ് അലി ഇക്ബാല്‍ മാസ്റ്റര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

English Summary:

Minister’s Facebook Post Leads to New House for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com