ADVERTISEMENT

കൊച്ചി ∙ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ സാധുവായ 32 തപാൽ വോട്ടുകൾ ഇടതു സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫയ്ക്ക് ലഭിക്കുമെന്ന് കണക്കാക്കിയാൽ പോലും എതിർ സ്ഥാനാർഥി യുഡിഎഫിന്റെ നജീബ് കാന്തപുരം ജയിച്ച ഫലത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി നൽകിയ ഹർജി ജസ്റ്റിസ് സി.എസ്.സുധ നേരത്തേ തള്ളിയിരുന്നു. ഈ വിധിയുടെ വിശദാംശങ്ങള്‍‍ ഇന്നാണ് പുറത്തു വന്നത്. 

മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കോവിഡ് ബാധിതർ തുടങ്ങിയവരുടെ 348 തപാൽ വോട്ടുകൾ അനുചിതമായി തള്ളിക്കളഞ്ഞെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി. എന്നാൽ പോളിങ് ഓഫിസറുടെയോ വോട്ടറുടെയോ തെറ്റുമൂലം അപാകതയുള്ള ബാലറ്റ് പേപ്പർ, റിട്ടേണിങ് ഓഫിസർ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടത്തിൽ പറയുന്നില്ലെന്നു കോടതി വ്യക്തമാക്കി. എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളുടെ കാര്യത്തിലാണ് തർക്കം. ഇവയിൽ 64 എണ്ണം സാധാരണ തപാൽ വോട്ടുകളാണ്. ബാക്കിയുള്ള 284 വോട്ടുകളിൽ 252 തള്ളിയത് സീരിയൽ നമ്പർ വ്യത്യാസം, ഡിക്ലറേഷൻ കൃത്യമായി ഒപ്പിട്ടില്ല, അറ്റസ്റ്റു ചെയ്തില്ല, വോട്ടർമാരുടെ ഒപ്പില്ല തുടങ്ങിയ കാര്യങ്ങൾ മൂലമാണ്.

‌ബാക്കിയുള്ള 32 എണ്ണം കവർ സീൽ ചെയ്യാത്തതിന്റെ പേരിലും ഡിക്ലറേഷൻ ഫോം 13 എയുടെ രണ്ടാം പേജ് പൂരിപ്പിച്ചതു സംബന്ധിച്ചുമാണു തള്ളിയത്. ബാക്കിയുള്ള 32 വോട്ടുകൾ ഹർജിക്കാരന് അനുകൂലമാണെന്ന് കരുതിയാലും തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേവലം 38 വോട്ടുകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും നിയമപോരാട്ടം അവസാനിപ്പിക്കുകയാണെന്നും കെ.പി.മുഹമ്മദ് മുസ്തഫ  വ്യക്തമാക്കി.

English Summary:

High Court Upholds Perinthalmanna Election Result, Dismissed Postal Vote Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com