ADVERTISEMENT

കൊച്ചി∙ രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രകൃതി ദുരന്തം വയനാട്ടിൽ ഉണ്ടായി മൂന്നാഴ്ച കഴിഞ്ഞിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തെ സംബന്ധിച്ച് സംസ്ഥാന സർക്കാർ നിഷ്ക്രിയത്വം നടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘‘പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പുനരധിവാസം സംബന്ധിച്ച് കൃത്യമായ രൂപരേഖ തയാറാക്കി നൽകാനും ആവശ്യപ്പെട്ടു. അദ്ദേഹം മടങ്ങി 9 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല’’ – കെ. സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ബിജെപി സംസ്ഥാനതല അംഗത്വ പ്രചാരണ ശിൽപശാലയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

മുല്ലപ്പെരിയാർ ഡാമിന് ഏത് സമയത്തും തകർച്ച സംഭവിക്കാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ജനങ്ങൾ. കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കാനുളള ശ്രമം നടത്തണം. ബംഗാളിൽ യുവവനിത ഡോക്ടർ ക്രൂരമായി പീഡനത്തിനിരായായി വധിക്കപ്പെട്ടതിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും പുലർത്തുന്ന മൗനം അപകടകരമാണ്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നടത്തുന്ന ഭീകരവാഴ്ചയ്‌ക്കെതിരെ കേരളത്തിൽ ബിജെപിയും മഹിളാ മോർച്ചയും മാത്രമാണ് പ്രതിഷേധിക്കാൻ ഉണ്ടായത്.

ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുന്നതിന് അഹോരാത്രം മുദ്രാവാക്യം മുഴക്കുന്ന കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കൾ, ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് മതസ്ഥർ പീഡിപ്പിക്കപ്പെടുമ്പോഴും പലായനം ചെയ്യുമ്പോഴും മൗനം പാലിക്കുകയാണ്. ഇത് എന്തുതരം ന്യൂനപക്ഷപ്രേമമാണെന്നും സുരേന്ദ്രൻ ചോദിച്ചു.

English Summary:

Wayanad Disaster: BJP Slams Kerala Government's Inaction on Rehabilitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com