ADVERTISEMENT

ന്യൂഡൽഹി∙ ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ആമസോണും ഫ്ലിപ്കാർട്ടും പോലെയുള്ള ആഗോള ഇ–കൊമേഴ്സ് ഭീമൻമാരുടെ വിലനിർണയ–കച്ചവട തന്ത്രങ്ങൾ തദ്ദേശ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും വലിയതോതിൽ ബാധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘‘ഇന്ത്യൻ വിപണിയുടെ പകുതിയോളം ഇ–കൊമേഴ്സ് ശൃംഖലയുടെ ഭാഗമായി പത്തു കൊല്ലമായിട്ടുണ്ടെങ്കിലും ഇത് നേട്ടത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്.

‘ഞങ്ങൾ കോടിക്കണക്കിന് ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ പോകുന്നു’ എന്ന് ആമസോൺ പറയുമ്പോൾ അത് നമ്മളെല്ലാം ആഘോഷിക്കും. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ വേണ്ട ഒരു മഹത്തായ സേവനമോ മഹത്തായ നിക്ഷേപമോ അല്ല അവർ നടത്താൻ പോകുന്നതെന്ന കാര്യം നാം മറന്നുപോകുന്നു. അവർ ആ കൊല്ലം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാകും നേരിട്ടിട്ടുണ്ടാകുക. അവർക്ക് ആ നഷ്ടം നികത്തണം.’’– മന്ത്രി പറഞ്ഞു.

‘‘2023ൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെ 2030ഓടെ ആമസോണിന്റെ ഇന്ത്യയിലെ നിക്ഷേപം 26,00 കോടി ഡോളർ ആയി ഉയർത്തുമെന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞത്. അന്ന് ഇതു വലിയ വാർത്തയായി. എന്നാൽ നഷ്ടം മൂടിവയ്ക്കാനായുള്ള ഇത്തരം നിക്ഷേപങ്ങളെ ആഘോഷിക്കാനാവില്ല. ബാലൻസ് ഷീറ്റിൽ നഷ്ടം കാണിക്കുന്നത് ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ‘വിലകുറച്ച് വിപണി’ പിടിക്കാനുള്ള തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അത് രാജ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല കോടിക്കണക്കിന് വരുന്ന തദ്ദേശ വ്യവസായങ്ങളെ വലിയതോതിൽ ബാധിക്കുന്നതുമാണ്.

ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും 2022–23 വർഷം ഇന്ത്യയിൽ ഏകദേശം 5,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അവകാശപ്പെടുന്നത്. ഇവർക്കെങ്ങനെയാണ് ഇത്ര വലിയ നഷ്ടം വരുന്നത്. പ്രഫഷനലുകൾക്ക് 1000 കോടി രൂപയോളമാണ് അവർ നൽകുന്നത്. ആരാണ് ഈ പ്രഫഷനലുകളെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഞാനും നിയമത്തിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഏത് സിഎക്കാരനും അഭിഭാഷകനുമാണ് 1000 കോടി കൈപ്പറ്റുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്..’’– പീയൂഷ് ഗോയൽ പറഞ്ഞു.

English Summary:

E-commerce firms' predatory pricing a concern: Piyush Goyal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com