നഴ്സറി കുട്ടികൾ ലൈംഗികാതിക്രമം നേരിട്ടത് നിരവധി തവണ; റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ
Mail This Article
മുംബൈ∙ ബദ്‌ലാപുരിൽ ലൈംഗികാതിക്രമക്കേസിലെ നഴ്സറി വിദ്യാർഥിനികൾ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി തവണ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ കേസന്വേഷണത്തിനു നിയോഗിച്ച രണ്ടംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സംബന്ധിച്ച സൂചനയുള്ളത്. ഇതോടെ സംഭവത്തിൽ സ്കൂൾ അധികൃതരുടെ പങ്കിനെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നിരിക്കുകയാണ്.
സ്കൂൾ അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് വൈകി. പരാതിപ്പെട്ട ശേഷവും സ്കൂൾ അധികൃതർ മാതാപിതാക്കളെ കണ്ടില്ല. കുട്ടികളെ ചികിത്സിച്ച ആശുപത്രി ചികിത്സ നൽകിയത് 12 മണിക്കൂറിനു ശേഷമാണ്.
ഓഗസ്റ്റ് ഒന്നുമുതലാണു കുറ്റാരോപിതനായ അക്ഷയ് ഷിൻഡെ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അന്വേഷിക്കാതെയാണു സ്കൂൾ അധികൃതർ ജോലിക്കെടുത്തതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇയാൾക്ക് പെൺകുട്ടികളുടെ ശുചിമുറിയിൽ പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. തിരച്ചറിയൽ കാർഡും നൽകിയിരുന്നില്ല. ശുചിമുറി ഒറ്റപ്പെട്ട സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. അധ്യാപകരുടെ മുറിയിൽ നിന്നും ഏറെദൂരെയാണ് ഇത്. സിസിടിവിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം സ്കൂളിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളായിട്ടാണു റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾ ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥിരമായി നടത്തുന്ന ആളാകാനുള്ള സാധ്യതയിലേക്കും റിപ്പോർട്ട് വിരൽചൂണ്ടുന്നുണ്ട്.