ലഹരി കലർന്ന പാനീയം നൽകി മയക്കി, പീഡന രംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി; കടയുടമ ഇരയാക്കിയത് 4 കുട്ടികളെ
Mail This Article
മീററ്റ്∙ തന്റെ കടയിലെത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ കടയുടമയ്ക്കെതിരെ കേസ്. യുപിയിലെ മീററ്റിലാണ് പോക്സോ വകുപ്പ് പ്രകാരം പലചരക്ക് കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കുട്ടികൾക്ക് ലഹരി കലർന്ന പാനീയങ്ങൾ നൽകി മയക്കിയ ശേഷമായിരുന്നു ലൈംഗികമായി കടയുടമ ദുരുപയോഗം ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ 37 വയസ്സുകാരൻ ഇത്തരത്തിൽ 6 പേരെ പീഡിപ്പിച്ചതായാണ് വിവരം. ഇതിൽ 4 പേർ കുട്ടികളാണ്.
ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തുന്ന ഇയാൾ, ഇരകളെ ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരയാകപ്പെട്ട കുട്ടികളിലൊരാൾ പീഡന വിവരം അമ്മയോട് പറഞ്ഞു. ഇതോടെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. കടയുമടമ പീഡിപ്പിച്ചവരിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.
പ്രതിയായ കടയുടമ വർഷങ്ങളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ഇരകളാക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നു.
കേസെടുത്തതിന് പിന്നാലെ കടയുടമ ഒളിവില്‍ പോയെന്നും പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസിലിങ് നൽകിയിട്ടുണ്ടെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും മീററ്റ് പൊലീസ് അധികൃതർ വ്യക്തമാക്കി. പ്രതിയായ കടയുടമ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, പോക്‌സോ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ മീററ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.