ഛത്തിസ്ഗഡിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ; 9 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Mail This Article
റായ്പൂർ∙ ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ഇന്ന് രാവിലെയായിരുന്നു സുരക്ഷാ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്തു നിന്നും നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയത്.
ഓഗസ്റ്റ് 29ന് നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 3 മാവോവാദി സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ഇന്നത്തെ ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 154 ആയി.