ADVERTISEMENT

കൊച്ചി ∙ മോട്ടർ വാഹന വകുപ്പ് വകുപ്പുമന്ത്രിയുടെ പ്രഖ്യാപിത നിലപാടിനൊപ്പം നിൽക്കുമോ അതോ കോടതി ഉത്തരവ് പാലിക്കുമോ? വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിമുകൾ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഹൈക്കോടതി ഉത്തരവാണ് വകുപ്പിനെ കുഴപ്പിക്കുന്നത്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളിൽ സേഫ്റ്റിഗെയ്സിങ് നിയമാനുസൃതമാണെന്നും ഇതിന്മേൽ നടപടിയോ പിഴയോ പാടില്ലെന്നും കഴിഞ്ഞ ദിവസം ൈഹക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിക്കുന്നതിൽ പ്രശ്നമുണ്ടോ തുടങ്ങി ഒട്ടേറെ ഫോൺ വിളികളാണ് ലഭിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ഒരു ആർടിഒ അഭിപ്രായപ്പെട്ടത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നല്‍കണമെന്നും അതല്ല, വ്യക്തത തേടി വീണ്ടും കോടതിയെ സമീപിക്കണമെന്നുമുള്ള ആശയക്കുഴപ്പവും വകുപ്പിൽ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഈ വിഷയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ഒരു പഴയ വിഡിയോ യുട്യൂബിൽ പ്രചരിക്കുന്നത്.  

അതിൽ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘‘കൊടുംചൂടിൽ വാഹനത്തിന്റെ കണ്ണാടിയിൽ ഫിലിമൊട്ടിക്കരുത് എന്നു പറയും. ലോകത്തേറ്റവും വലിയ ദുഷ്ടത്തരമല്ലേ. പാലൂട്ടുന്ന കുഞ്ഞുങ്ങളുമായി കാറിൽ പോകുന്നവരൊക്കെ ടവ്വൽ വിരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കൊടുംചൂടിലും ടിന്റഡ് ഗ്ലാസ് പാടില്ല എന്നാണു പറയുന്നത്. അപ്രായോഗികമായ മണ്ടത്തരങ്ങൾ പറയുകയും നടപ്പിലാക്കുകയുമാണു ചെയ്യുന്നത്’’ – ഇതായിരുന്നു മന്ത്രിയാകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ മോട്ടർ വാഹന വകുപ്പിലാകട്ടെ, കോടതി ഉത്തരവു വന്നതിനു പിന്നാലെ തന്നെ ഇതിനോട് എതിർപ്പുയർന്നു എന്നാണ് സൂചന. തൊട്ടുപിന്നാലെ അപ്പീൽ സമർപ്പിക്കുന്നതു സംബന്ധിച്ചു നിയമോപദേശം തേടാനും തീരുമാനിച്ചു. മുൻ ഉത്തരവ് അനുസരിച്ചാണ് കൂളിങ് ഫിലിം ഒട്ടിച്ച വാഹന ഉടമകൾക്കു പിഴയും മറ്റും ഇട്ടിരുന്നത് എന്നതിനാൽ കോടതി ഉത്തരവ് പുറത്തു വന്നതോടെ ഇനി മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കണം. എന്നാൽ നിയമോപദേശം തേടിയശേഷം മതി ഈ ഉത്തരവിറക്കൽ എന്നു തീരുമാനിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. അതുവരെ വാഹനങ്ങളിലെ ഗ്ലാസുകളുടെ പരിശോധനയും മറ്റും തൽക്കാലം നിർത്തിവച്ചേക്കും. 

കോടതി ഉത്തരവ് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. സേഫ്റ്റി ഗ്ലേസിങ്ങിനെ വ്യാഖ്യാനിച്ചതിൽ പ്രശ്നങ്ങളുണ്ടെന്നാണ് ഇതിൽ ഒരു വിഭാഗം പറയുന്നത്. ടഫൻഡ് ഗ്ലാസ്, ലാമിനേറ്റഡ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഗ്ലാസുകളുള്ളത്. ഇതു പൊട്ടുന്ന സാഹചര്യത്തിൽ പുറത്തേക്കു തെറിക്കാതെ ഘടിപ്പിക്കുന്നതാണ് സേഫ്റ്റിഗ്ലേസിങ് എന്നാണ് ഒരു വാദം. കോടതി ഉത്തരവ് അനുസരിച്ച് ഈ ഗ്ലാസിനുള്ളിൽ കൂളിങ് ഫിലിം ഒട്ടിക്കാെമന്നാണ്. ഇതു നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്നമാണെന്നും കോടതിയിൽ ഇക്കാര്യം ചോദ്യം ചെയ്യണമെന്നും ഇക്കൂട്ടർ വാദിക്കുന്നു. ഇങ്ങനെ കൂളിങ് ഫിലിം ഒട്ടിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിധിയും തങ്ങളുടെ വാദം ശരിവയ്ക്കുന്നു എന്ന് ഇവർ പറയുന്നു. അതേസമയം, കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിൽ അതിനുശേഷം ഭേദഗതി വന്നുവെന്നും അതനുസരിച്ച് ഫിലിം ഒട്ടിക്കാമെന്ന കോടതി ഉത്തരവ് ചോദ്യം ചെയ്താലും നിലനിൽക്കില്ലെന്നുമാണു മറുഭാഗം പറയുന്നത്.

ഉത്തരവില്‍ വ്യക്തത വരുത്തണമെന്നു പറയുന്നവര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം നിലവില്‍ ഉപയോഗത്തിലുള്ള വാഹനങ്ങളുടെ കാര്യത്തിലാണ്. കർശനമായ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ വാഹനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ‘ടൈപ്പ് ഓഫ് അപ്രൂവൽ’ കഴിഞ്ഞാണ് ഓരോ വാഹനവും പുറത്തിറങ്ങുന്നത്. ഇതിന് ഓരോ ഏജൻസികളുണ്ട്. അനുവദനീയമായ സ്റ്റാൻഡേര്‍ഡിന് അനുസരിച്ച് കർശനമായ പരിശോധനകൾ കഴിഞ്ഞാണ് ഓരോ വാഹനത്തിനും ഈ ഏജൻസികൾ അനുമതി നൽകുക. വാഹനം പുറത്തുവന്നു കഴിഞ്ഞ് വേറൊരു ഏജൻസിക്ക് അതിന്റെ സ്റ്റാൻഡേർഡ് മാറ്റാൻ അധികാരമില്ല. വിലകൂടിയ കാറുകളിലും മറ്റുമുള്ള ടിന്റ‍ഡ് ഗ്ലാസുകളൊക്കെ അത്തരം പരിശോധനകൾ കഴിഞ്ഞ് പുറത്തു വരുന്നതാണ്. ഈ സാഹചര്യത്തിൽ ആരെങ്കിലും കാറുകളിൽ ഫിലിം ഒട്ടിച്ചാൽ അത് നിയമാനുസൃതമാണോ എന്ന് തങ്ങൾ എത്ര കാറുകൾ പരിശോധിക്കേണ്ടി വരും, അത് പ്രായോഗികമായി സാധ്യമാണോ എന്നാണ് മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നത്. കോടതി ഉത്തരവ് വന്നതോടെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നത് മോട്ടർ വാഹന വകുപ്പിനാണ്.

English Summary:

Confusion Reigns as Kerala HC Ruling on Car Window Tinting Sparks Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com