ലൈസൻസ് തർക്കം, കൊച്ചിയിൽ ഹാജി അലി ജൂസ് കടകളിൽ കോടതി പരിശോധന ; പാത്രങ്ങൾ സീൽ ചെയ്തു
Mail This Article
കൊച്ചി ∙ പ്രമുഖ ജൂസ് വിൽപന ശൃംഖലയായ ഹാജി അലി ജൂസ് സെന്ററിന്റെ കൊച്ചിയിലും സമീപ നഗരങ്ങളിലുമുള്ള അഞ്ച് ബ്രാഞ്ചുകളിൽ മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവർ പരിശോധന നടത്തി. ഹാജി അലിയുടെ പേരിലുള്ള പാത്രങ്ങളും മറ്റും കോടതി നിർദേശ പ്രകാരം സീൽ ചെയ്തതായി റിസീവർ സ്മേര സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ അറിയിച്ചു. രാവിലെ ഇടപ്പള്ളി, പനമ്പള്ളി നഗർ, കാക്കനാട് എന്നിവിടങ്ങളിലെ റെയ്ഡ് ഇന്നു വൈകിട്ടോടെയാണ് പൂർത്തിയായത്. മറ്റിടങ്ങളിൽ ഇന്ന് പരിശോധന തുടരുമെന്നും സ്മേര അറിയിച്ചു.
ഹാജി അലി ട്രേഡ് മാർക്ക് ലൈസൻസ് ഉപയോഗിക്കുന്നതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സ്മേര പറഞ്ഞു. ‘കൊച്ചി സ്വദേശിയായ വിനോദ് നായർക്ക് 2019 ൽ ഹാജി അലി ജൂസ് സെന്റർ ആരംഭിക്കാനുള്ള ലൈസൻസ് നൽകിയിരുന്നു. ഒരു വർഷമായിരുന്നു ലൈസൻസിന്റെ കാലാവധി. എന്നാൽ 2020ൽ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കിയില്ല. ഇതുകൂടാതെ 4 ജൂസ് ഷോപ്പുകൾ കൂടി ആരംഭിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഹാജി അലി ജൂസ് സെന്ററിന്റെ ഉടമ അസ്മ നൂറാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി റിസീവറെ നിയോഗിച്ചു. ജൂസ് കടകളിൽ നിന്നു ഹാജി അലിയുടെ പേരു വച്ച ബോർഡുകളും മെനു കാർഡുകളും പിടിച്ചെടുത്തു, ’ സ്മേര സെബാസ്റ്റ്യൻ പറഞ്ഞു.
അതേസമയം, ചെന്നൈയിലെ മാസ്റ്റർ ഫ്രാഞ്ചൈസിയിൽ നിന്നാണ് ഞങ്ങൾ ഫ്രാഞ്ചൈസി എടുത്തിരിക്കുന്നതെന്ന് ഹാജി അലിയുടെ മാസ്റ്റർ കൊച്ചിയിലെ ഹാജി അലി ജൂസ് കടകൾ നടത്തുന്ന മുംബൈ വാഗൺ കമ്പനി ഉടമ വിനോദ് നായർ പറഞ്ഞു. ‘ മൂന്നു വർഷത്തേക്കായിരുന്നു ലൈസൻസ്. മാസ്റ്റർ ഫ്രാഞ്ചൈസിയും ഹാജി അലി ഉടമയും തമ്മിൽ തർക്കമുണ്ടായിരുന്നു. മാസ്റ്റർ ഫ്രാഞ്ചൈസിയെ ഉടമകൾ പുറത്താക്കി. കൊച്ചിയിലെ കട ഉദ്ഘാടന വേളയിൽ അസ്മ നൂറാനി വന്നിരുന്നു. ബോംബെ കോടതിയിൽ ഞങ്ങൾ തെറ്റുകാരല്ലെന്ന് ബോധ്യപ്പെടുത്താനുള്ള നടപടികൾ നടത്തുകയാണ്. അതിനിടയിലാണ് ബോംബെയിൽ നിന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധന. നിയമനടപടികളുമായി മുന്നോട്ടു നീങ്ങും’’ വിനോദ് നായർ പറഞ്ഞു.