ജമ്മു കശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിക്കണമെന്ന് മോദി
Mail This Article
കഠ്‌വ∙ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ 7 ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.
ആദ്യഘട്ടത്തിൽ 61.38 ശതമാനവും, രണ്ടാംഘട്ടത്തിൽ 57.31 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ഭരണഘടനയിലെ 370–ാം വകുപ്പ് 2019ൽ പിൻവലിച്ചശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ഇത്തവണ പ്രചാരണം നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരും പ്രചാരണത്തിനെത്തി. കോൺഗ്രസിനായി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രചാരണത്തിനെത്തി.
അതേസമയം വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. "ഇന്ന് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പാണ്. ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിക്കാൻ എല്ലാ വോട്ടർമാരും മുന്നോട്ട് വന്ന് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന യുവസുഹൃത്തുക്കളിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. സ്ത്രീശക്തിയും വോട്ടിങിൽ വൻതോതിൽ പങ്കെടുക്കും.’’ – മോദി എക്സിൽ കുറിച്ചു.