ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ കനത്ത പോരാട്ടം; നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും
Mail This Article
ജറുസലം∙ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ പോരാട്ടം. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. 7 പേർക്ക് പരുക്കേറ്റു.
തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുല്ല സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുല്ല അറിയിച്ചു. ലബനനിലെ പോരാട്ടത്തിൽ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ പറഞ്ഞു.
ആണവോർജ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാന മേഖലയിൽ ഇസ്രയേൽ ആക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനുനേരെ മിസൈൽ വർഷം നടത്തിയ ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും കനത്ത വില നൽകേണ്ടിവരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട 38കാരൻ ഗാസന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടന്നു.