എഡിജിപി വത്സൻ തില്ലങ്കേരിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിക്കു വേണ്ടി: രമേശ് ചെന്നിത്തല
Mail This Article
കണ്ണൂർ∙ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി നാലു മണിക്കൂർ ചർച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയായിരുന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാൻ ഒരു പിആർ ഏജൻസിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചർച്ച ചെയ്യേണ്ട എന്തുകാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇതു മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹം എഡിജിപിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിൽനിന്ന്:
‘‘ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ എജൻസിക്ക് സാധ്യമല്ല. മലപ്പുറത്തെ ജനങ്ങളോടു മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. നവകേരള സദസും പിആർ ഏജൻസിയുടെ തന്ത്രമായിരുന്നു. പക്ഷേ പൊളിഞ്ഞുപോയി. അൻവറിന്റെ കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് മഹാദ്ഭുതമാണല്ലോ. ബിനോയ് വിശ്വം സിപിഎമ്മിന്റെ കൈയിലെ പാവ മാത്രമാണ്.’’