ADVERTISEMENT

കൊച്ചി ∙ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ വീട്ടമ്മയെ മലപ്പുറം എസ്പി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പരാതി പൂര്‍ണമായി നിഷേധിച്ച് റിപ്പോർട്ട്. മലപ്പുറം അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം.ഷഫീഖ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുവതിയുടെ മൊഴിയും പരാതിയും വിശ്വസനീയമല്ലെന്നും കേസെടുക്കാനുള്ള കാര്യങ്ങൾ പ്രാഥമികാന്വേഷണത്തിൽ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ഐപിഎസ്, അഡീഷനൽ പൊലീസ് സൂപ്രണ്ടായിരുന്ന വി.വി.ബെന്നി, പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ് വലിയാറ്റൂർ എന്നിവർ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ ജസ്റ്റിസ് എ.ബദറുദീൻ വിധി പറയാനിരിക്കെയാണു ഹൈക്കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്.

യുവതിയുടെ, പഴയതും പുതിയതുമായ പരാതികളിലെ വൈരുധ്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2022 ൽ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ദിവസം രാത്രി 10 മണിക്ക് ബലാത്സംഗത്തിന് ഇരയായി എന്നാണു യുവതിയുടെ ഒടുവിലത്തെ പരാതിയിലുള്ളത്. എന്നാൽ സ്വത്തു തർക്ക പരാതി നൽകിയതിന്റെ മൂന്നാം ദിവസം രാത്രി ഒൻപതു മണിക്ക് അതിക്രമം നടന്നെന്നാണ്, മുൻപു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. അതേസമയം, പരാതി നൽകിയതിന്റെ പിറ്റേന്ന് അതിക്രമം നടന്നെന്നാണു തിരൂർ ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറയുന്നത്.

ബന്ധുവുമായി ബന്ധപ്പെട്ട വസ്തുതർക്കത്തിന് പൊന്നാനി സ്റ്റേഷനിലെ എസ്എച്ച്ഒ ആയ വിനോദ് വലിയാട്ടൂർ പരാതി നൽകിയെന്നാണു യുവതി പറയുന്നത്. എന്നാൽ അന്വേഷണത്തിൽ, അന്ന് വിനോദ് അവധിയിൽ ആയിരുന്നു എന്നാണ് കണ്ടെത്തിയത്. പരാതിക്കാരിയുടെ പരാതി സ്വീകരിച്ചത് അവിടുത്തെ പിആർഒ തോമസായിരുന്നു. ഇക്കാര്യം രേഖകളിലുണ്ട്. അതിക്രമം നടന്നെന്നു പറയുന്നതിന്റെ തലേന്ന് വിനോദ് സ്ഥലത്തില്ലായിരുന്നെന്നും ഒരു ദിവസം കഴിഞ്ഞാണു തിരിച്ചെത്തിയതെന്നും സ്ഥിരീകരിച്ചു. കോയമ്പത്തൂരിലുള്ള ബന്ധുവിനെ കാണാൻ പോയി എന്നായിരുന്നു വിനോദിന്റെ മൊഴി. സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ഇ‌തു ശരിയാണെന്നു ബോധ്യപ്പെട്ടു.

അതുപോലെ, തിരൂർ ഡിവൈഎസ്പി ആയിരുന്ന വി.വി. ബെന്നിക്കും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനുമെതിരായ ആരോപണങ്ങൾ പുതിയതായി വന്നതാണ്. 2022 ജൂണിൽ ബെന്നി യുവതിയോട് അപമര്യാദയായി പെരുമാറി എന്നാണ് പറയുന്നത്. പൊന്നാനി സ്റ്റേഷനിൽ നൽകിയ തന്റെ പരാതിയെക്കുറിച്ചുള്ള അന്വേഷണം വൈകുന്നുവെന്ന് കാട്ടി യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. തുടർന്ന് ബെന്നിയെ കേസ് അന്വേഷണം ഏൽപിച്ചു. ജൂലൈയിൽ ബെന്നി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ് വലിയാട്ടൂർ ബലാത്സംഗം ചെയ്തെന്ന പരാതി യുവതി നൽകുന്നത് 2022 ഓഗസ്റ്റിലും. അപ്പോഴും വി.വി.ബെന്നിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല.

എസ്പി സുജിത് ദാസ് പാസ്പോർട്ട് ഓഫിസിനു സമീപമുള്ള വീട്ടിലേക്കു വിളിപ്പിച്ച് ബലാത്സംഗം ചെയ്തെന്നും പിന്നീട് ഒന്നര മാസത്തിനു ശേഷം മറ്റൊരിടത്തേക്കു വിളിപ്പിച്ച് ബലാത്സംഗം ചെയ്തെന്നുമുള്ള പരാതിയും മൊഴിയും ഒട്ടും വിശ്വസനീയമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്ര ചെയ്ത ദൂരം, സഞ്ചരിച്ച വാഹനം, സമയം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൊരുത്തക്കേടുകളുണ്ട്. എവിടെ വച്ചാണ് പീഡനം നടന്നതെന്നു പരാതിക്കാരി പറഞ്ഞിട്ടില്ല. എസ്പിയുടെ യാത്രകളും മറ്റും രേഖപ്പെടുത്തുന്നവയാണ്. അതുകൊണ്ട് തന്നെ സ്ഥലവും മറ്റും പരാതിക്കാരി‍ പറഞ്ഞിരുന്നെങ്കിൽ എളുപ്പം പരിശോധിക്കാൻ കഴിയുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

യുവതി പരാതി നൽകിയതിനുശേഷം പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് മലപ്പുറം എസ്പിക്ക് കൈമാറി. എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങളൊന്നും പരാതിയിൽ ഇല്ലെന്നത് എസ്പിക്ക് ബോധ്യമായ കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നു കണക്കാക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക ജോലിനിർവഹണത്തിന്റെ ഭാഗമായി മാത്രമാണ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ കണ്ടത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയും തെറ്റാണെന്നു ബോധ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു തന്നെ യുവതിയുടെ പരാതി തള്ളിക്കളയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Complaint denial report against Malappuram SP's rape allegation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com