‘ജേതാവ് കാരിച്ചാൽ തന്നെ’: നെഹ്റു ട്രോഫി വള്ളംകളിയിലെ അന്തിമ ഫലത്തിൽ മാറ്റമില്ലെന്ന് അപ്പീൽ കമ്മിറ്റി
Mail This Article
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പ്രഖ്യാപിച്ചു. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും നിലനിൽക്കില്ല.
നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ വിധിനിർണയത്തിനെതിര രണ്ടും മൂന്നും സ്ഥാനക്കാർ അപ്പീൽ നൽകിയിരുന്നു. പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ് അടക്കമുള്ള പിഴവുകളെ കുറിച്ച് പരാതിയുള്ളതിനാൽ സാങ്കേതികസമിതി വിശദപരിശോധനയാണ് നടത്തിയത്.
0.005 സെക്കൻഡ് വ്യത്യാസത്തിലാണ് കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ സൊസൈറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി.