ADVERTISEMENT

മൂവാറ്റുപുഴ∙ രാസലഹരി ഉപയോഗം പതിവാക്കിയതിനെ തുടർന്നു ലഹരി വിമുക്‌ത ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴ നഗരസഭയിലെ ഒരു ജനപ്രതിനിധിയുടെ മകനെ കളമശേരിയിലെ ലഹരിമുക്‌ത കേന്ദ്രത്തിൽനിന്നു കടത്തിക്കൊണ്ടു പോയെന്നാണു പരാതി. എന്നാൽ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്യാൻ തയാറാകുന്നില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്നവരാണ് ഇന്നലെ ഇയാളെ ലഹരി മുക്‌തി കേന്ദ്രത്തിൽനിന്നു കടത്തിക്കൊണ്ടു പോയത്. 

മൂവാറ്റുപുഴ നഗരം രാസലഹരി ഇടപാടുകാരുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. കശ്മീരിൽനിന്നു വരെ മൂവാറ്റുപുഴയിലേക്കും സമീപപ്രദേശങ്ങളിലേക്കും രാസലഹരി എത്തുന്നതായി എ‌ക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്‌തിരുന്നു. പെരുമറ്റം കേന്ദ്രീകരിച്ചു രാസലഹരി നിർമാണം നടക്കുന്നതായി മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്‌ടർ രണ്ടു വർഷം മുൻപ് റിപ്പോർട്ട് ചെയ്‌തിരുന്നു. വിദ്യാർഥികളെയാണു ലഹരിസംഘം കൂടുതലായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മകൻ രാസലഹരി ഉപയോഗിക്കുന്നുവെന്നും രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് ഒരു ജനപ്രതിനിധി നേരിട്ട് എക്സൈസ് ഓഫിസിൽ എത്തി ഉദ്യോഗസ്‌ഥരോടു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥനുനേരെ ലഹരി സംഘത്തിൽനിന്നു വധഭീഷണി ഉണ്ടായതോടെ കേസ് അന്വേഷണം അവസാനിക്കുകയും ചെയ്‌തു. 

ഇതേത്തുടർന്ന് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ലഹരി സംഘങ്ങളെയും ഇവ ഉപയോഗിക്കുന്ന വിദ്യാർഥികളെയും കായികമായി നേരിടുന്ന സാഹചര്യംവരെ ഉണ്ടായി. ഇതിനിടയിലാണു വിദ്യാർഥിയെ ലഹരി വിമുക്‌തി കേന്ദ്രത്തിൽ എത്തിച്ചതും ഇവിടെനിന്നു കടത്തിക്കൊണ്ടു പോയതും മകനു സംഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കരുത് എന്ന വാശിയോടെ ജനപ്രതിനിധി ലഹരി സംഘങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും എക്സൈസും പൊലീസും ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നാണു പരാതി. കഞ്ചാവ് ഉപയോഗിക്കുന്ന സ്‌ഥിരം ഉപഭോക്‌താക്കളെ പിടികൂടുന്നതല്ലാതെ യഥാർഥ ലഹരി സംഘങ്ങളെ പിടികൂടാൻ എക്സൈസ് ഉൾപ്പെടെ തയാറാകുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

English Summary:

Student Abducted from De-addiction Center in Muvattupuzha, Police Inaction Alleged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com