‘വിശ്വസിക്കാനാകുന്നില്ല നവീനേ!’; ഒന്നിച്ച് പ്രവർത്തിച്ച ഓർമകൾ പങ്കുവച്ച് ദിവ്യ എസ്. അയ്യർ
Mail This Article
തിരുവനന്തപുരം∙ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ ബാബുവിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ. പത്തനംതിട്ടയിൽ സേവമനുഷ്ഠിച്ചിരുന്ന കാലത്ത് തഹസീൽദാർ എന്ന നിലയിൽ നവീന്റെ പ്രവർത്തനം എന്നും തങ്ങൾക്ക് ഒരു ബലമായിരുന്നുവെന്ന് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏതു പാതിരാത്രിയും കർമനിരതനായിരുന്നുവെന്നും അമ്മയെ ഏറെ ആദരിച്ചിരുന്ന മകനായിരുന്നു നവീനെന്നും അവർ ഓർക്കുന്നു.
ദിവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം
‘‘വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയിൽ എന്റെ തഹസീൽദാറായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീയനായ റവന്യു മന്ത്രി കെ. രാജൻ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ടിൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു. എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കർമനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ...
അമ്മ മരണപ്പെട്ടപ്പോൾ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.’’