‘ഇലക്ട്രിഷ്യന്‍ പമ്പ് തുടങ്ങാൻ തുക എവിടെനിന്ന്?’: ഇടപെട്ട് സുരേഷ് ഗോപി, അന്വേഷിക്കാൻ മന്ത്രാലയം
Mail This Article
തിരുവനന്തപുരം∙ കണ്ണൂരിലെ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചതുമായി ബന്ധപ്പെട്ട് പരിശോധനയുമായി പെട്രോളിയം മന്ത്രാലയം. പമ്പിന് വിവിധ അനുമതികൾ കിട്ടിയതിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു (55) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നതിന് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നും 2 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് ദിവ്യ പറഞ്ഞത്. ഇതിനു പിന്നാലെയാണ് എഡിഎം താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തനാണ് പമ്പിന്റെ അനുമതിക്കായി അധികൃതരെ സമീപിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ദുരൂഹത ആരോപിക്കുന്നുണ്ട്.