രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പി.സരിൻ, പി.പി.ദിവ്യയ്ക്കെതിരെ പരാതി, ശബരിമല സ്പോട് ബുക്കിങ് 70,000 മാത്രം–ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നതിനെതിരെ പി.സരിൻ രംഗത്തെത്തിയതും കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി.സരിൻ പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സരിനെ തള്ളി കോൺഗ്രസും സരിനെ തങ്ങൾക്കൊപ്പം ചേർക്കാൻ സിപിഎമ്മും രംഗത്തെത്തി. ചെറുപ്പക്കാർക്കാണ് സീറ്റെന്നും രാഹുൽ സമരനായകനാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതി. അതിനിടെ പി.പി.ദിവ്യയ്ക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായി തുടരുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ മുൻപും പൊലീസ് കേസെടുത്തെന്ന വിവരം പുറത്തുവന്നു. എഡിഎം അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ശബരിമലയിൽ വെർച്വൽ ക്യൂ ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്കു മാത്രമായി എന്നതും വാർത്തയിൽ നിറഞ്ഞു. 80,000 പേർക്ക് ബുക്കിങ് അനുവദിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണ് മറ്റൊരു പ്രധാനവാർത്ത. കാസർകോട് സെഷൻസ് കോടതിയുടെ വിധിയാണ് സ്റ്റേ ചെയ്തത്.