ADVERTISEMENT

ജറുസലം ∙ പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. യഹ്യ സിൻവർ കൊല്ലപ്പെട്ടോ എന്ന സാധ്യത പരിശോധിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽനിന്നുള്ള യഹ്യ സിൻവറിനെ ഓഗസ്റ്റിലാണു ഹമാസ് മേധാവിയായി നിയമിച്ചത്. ഹമാസ് മേധാവിയായിരുന്ന ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണു യഹ്യ സിൻവറിനെ പിൻഗാമിയായി നിയോഗിച്ചത്.

സിൻവർ കൊല്ലപ്പെട്ടോ എന്നതു സംബന്ധിച്ച് ഇസ്രയേൽ സൈന്യം ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. കൊല്ലപ്പെട്ടവർ ആരാണെന്നതിൽ സ്ഥിരീകരണം ആയിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്. ഹമാസും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. ഗാസ മുനമ്പിലെ സൈനിക നടപടിയിൽ 3 പേർ കൊല്ലപ്പെട്ടെന്നും ഇവരുണ്ടായിരുന്ന കെട്ടിടത്തിൽ ഇസ്രയേൽ പൗരന്മാരായ ബന്ദികൾ ഇല്ലെന്നുമാണു സൈന്യം പറഞ്ഞത്. യഹ്യ സിൻവർ കൊല്ലപ്പെട്ടെങ്കിൽ ഇസ്രയേലിനും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മേൽക്കൈ ലഭിക്കുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

സാഹചര്യത്തെളിവുകൾ പരിശോധിക്കുമ്പോൾ മരിച്ചതു യഹ്യ സിൻവർ ആകാനാണു സാധ്യതയെന്ന് ഇസ്രയേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാകൂ. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനു കാരണമായ, 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണു സിൻവർ. ഹമാസിന്റെ സൈനികവിഭാഗമായ ഇസ്സദ്ദീൻ അൽ ഖസം തലവനായിരുന്ന 61കാരനായ സിൻവർ 23 വർഷം ഇസ്രയേലിൽ ജയിലിലായിരുന്നു. 2011ൽ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്–ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനു പകരമായി സിൻവറിനെ വിട്ടയയ്ക്കുകയായിരുന്നു.

English Summary:

Hamas chief Yahya Sinwar dead?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com