ADVERTISEMENT

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചതും പി സരിന്റെ രാഷ്ട്രീയപാർട്ടി മാറ്റവും കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളുമാണ് കേരളം ഇന്ന്  ശ്രദ്ധിച്ച പ്രധാന വാർത്തകൾ. വൈകീട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാലക്കാട് കോൺഗ്രസ് വിട്ടു വന്ന ഡോ.പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപുമാണ് സിപിഎമ്മിനായി ജനവിധി തേടുന്നത്. 

കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദമറിയിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ കത്തയച്ചു.  പത്തനംതിട്ട സബ് കലക്ടർ വഴിയാണ് കത്ത് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. മാപ്പപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ വ്യക്തമാക്കി. എന്നാൽ ഈ കത്തിനെ നവീൻ ബാബുവിന്റെ കുടുംബം ഗൗരവത്തോടെയല്ല സ്വീകരിച്ചത്. 

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ  പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻ‌സിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. തന്‍റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നും ദിവ്യ ജാമ്യ ഹര്‍ജിയിൽ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും. പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയ്ക്കെതിരെ സുപ്രധാന നീക്കമാണ്  നവീൻ ബാബുവിന്റെ കുടുംബം നടത്തിയത്. ദിവ്യയുടെ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച നടപടികൾ നാളെ തന്നെ തുടങ്ങുമെന്നാണ് വിവരം. കലക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു.

വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന വാർത്ത. വയനാട്ടിലും സംസ്ഥാനത്തെ മുഴുവൻ ഹിൽ സ്റ്റേഷനുകളിലും ‘സൊണേഷൻ’ പഠനം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. അതേസമയം, വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു . സഹായം തേടി കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ 359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു. 

English Summary:

Today's News Recap 18-10-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com