കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിൽ; ഹസൻ നസ്റല്ല ഒളിപ്പിച്ചതെല്ലാം കണ്ടെത്തിയെന്ന് ഇസ്രയേൽ
Mail This Article
ജറുസലം∙ ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേൽ. ഇസ്രയേലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു.
ഇസ്രയേൽ കഴിഞ്ഞ മാസം വധിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയുടെ നിർദേശപ്രകാരമാണ് ബങ്കർ നിർമിച്ചതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു.
തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. 18 വർഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ത്തിൽ ഇസ്രയേൽ സൈന്യത്തെ ലബനനിൽനിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ് നസ്റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയർന്നു.