ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്ന് കലക്ടർ;സിദ്ദിഖിന്റെ ജാമ്യം തുടരും: പ്രധാനവാർത്തകൾ
Mail This Article
എഡിഎം നവീൻ ബാബു ആത്മഹത്യചെയ്ത സംഭവത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദങ്ങൾ തള്ളി കലക്ടർ അരുൺ കെ.വിജയൻ. കലക്ടറേറ്റിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീൻ ബാബുവിന്റെ മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെന്നാണു സൂചന. കഴുത്തിൽ കയർ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തിൽ മറ്റു മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
അതേസമയം ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ സിദ്ദിഖിനു താൽക്കാലിക ജാമ്യം നൽകിയതു പീഡനപരാതിയുമായി മുന്നോട്ടുവന്ന സിനിമാരംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 5 വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതേ തുടർന്ന് 30 കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി നൽകാൻ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നൽകിയ നടപടിയെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി.