ADVERTISEMENT

ചെന്നൈ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊക്കെ മാറി മാന്തോപ്പുകൾക്ക് നടുവിൽ, ഇതു വരെ സമ്പാദിച്ചതെല്ലാം ചേർത്തു വച്ച് കലാകാരൻമാർക്കായി ഒരു കൂത്തമ്പലം ഒരുക്കിയിരിക്കുകയാണ് മലയാളി നർത്തക ദമ്പതികൾ ഷിജിത്തും പാർവതിയും. മഹാബലിപുരത്തു നിന്ന് ഏകദേശം മൂക്കാൽ മണിക്കൂർ സഞ്ചരിച്ചാൽ ഇവർ സാക്ഷാത്കരിച്ച ‘സഖി’യെന്ന കലാകേന്ദ്രമായി. 

ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ ഭരതനാട്യം നർത്തകരായ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി ഷിജിത്ത് നമ്പ്യാർ ഭാര്യ എറണാകുളം വൈപ്പിൻ സ്വദേശിനി പാർവതി മേനോൻ എന്നിവരാണ് ഈ വേറിട്ട ആശയത്തിനു ചുവടുവച്ചത്.  കേരള കലാമണ്ഡലം, കലാക്ഷേത്ര മാതൃകയിലുള്ള കൂത്തമ്പലവും കലാകാരൻമാർക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. 

സഖിയിലേക്കുള്ള വഴി

ലോകപ്രശസ്തമായ ചെന്നൈ കലാക്ഷേത്രയിൽ നിന്ന് 2002ൽ പഠനം പൂർത്തിയാക്കിയിറങ്ങിയ ഷിജിത്ത് പിന്നീട് അവിടെത്തന്നെ അധ്യാപകനായി. അധ്യാപകവൃത്തിക്കിടെയാണ് കുവൈത്തിൽ ജനിച്ചു വളർന്ന പാർവതിയും നൃത്തപഠനത്തിനായി ഇവിടെയെത്തുന്നത്. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറിയതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. കലാക്ഷേത്രയിലെ ജോലി ഉപേക്ഷിച്ച് ഷിജിത്തും 2008ൽ പഠനം പൂർത്തിയാക്കി പാർവതിയും നൃത്തലോകത്തെത്തി. 

ചെറിയ രീതിയിൽ ഡാൻസ് സ്കൂൾ നടത്തിയിരുന്ന ഇരുവരും കുറഞ്ഞ കാലം കൊണ്ടു തന്നെ പേരെടുത്ത നർത്തകരായി. കരുതിവച്ച ഓരോ രൂപയും ചേർത്തുവച്ചാണ് മഹാബലിപുരം പനയൂരിലെ ഭൂമി വാങ്ങിയത്. ‘ഡാൻസ് ക്ലാസും മറ്റു പരിപാടികളുമില്ലാത്ത സമയത്ത് രാവിലെ ചെന്നൈയിൽ നിന്നു ഡ്രൈവ് ചെയ്ത് പുതുച്ചേരിയിലെത്തും. തുടർന്നിങ്ങോട്ട് പല സ്ഥലങ്ങളും കാണുകയായിരുന്നു പതിവ്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായാണ് ഈ സ്ഥലം കണ്ടത്. ഒന്നരയേക്കർ സ്ഥലമാണിത്. 6 വർഷത്തോളമായി വാങ്ങിയിട്ട്. പക്ഷേ, ഞങ്ങളുടെ സ്വപ്നം പൂർത്തിയായത് ഇപ്പോഴാണ്’ – ഷിജിത്ത് പറയുന്നു. 

എന്താണ് സഖി?

കലകൾ; അതെന്തായാലും പഠിക്കാനും പരിശീലിക്കാനും സ്വസ്ഥമായ ഒരിടം അതാണ് ‘സഖി’യെന്ന് ഒറ്റവാക്കിൽ പറയാം. പക്ഷേ, ‘സഖി’യെപ്പറ്റിയുള്ള ഷിജിത്തിന്റെയും പാർവതിയുടെയും കാഴ്ചപ്പാടുകൾ വിശാലമാണ്.  ചിദാഗ്നി ഫൗണ്ടേഷന്റെ കീഴിലാണ് സഖി സൃഷ്‌ടിച്ചത്. ഇതു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 

ഷിജിത്തും പാർവതിയും നൃത്താവതരണത്തിനിടെ
ഷിജിത്തും പാർവതിയും നൃത്താവതരണത്തിനിടെ

കലാകാരൻമാർക്കായി ഒരിടം എന്നതു പോലെ ഗ്രാമീണ മേഖലയിലേക്കും കലകളെയെത്തിക്കുകയെന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്. അതും തീർത്തും സൗജന്യമായി. കലാകാരൻമാർക്കു പുതിയ സൃഷ്ടികളൊരുക്കാനും പഠിക്കാനും എഴുതാനും അങ്ങനെ എന്തിനു വേണ്ടിയും സഖിയിലെത്താം. ഒരു ഗെസ്റ്റ് ഹൗസും കൂത്തമ്പലത്തിനോടു ചേർന്നുണ്ട്. ഇവിടെ താമസിച്ചു പരിശീലനം നടത്താം. കേരളത്തിന്റെ വാസ്തുവിദ്യാ ശൈലിക്കു പുറമേ, തമിഴ്‌നാടിന്റെ ചരിത്രവും പൈതൃകവും സഖിയുടെ നിർമാണത്തിനു പ്രചോദനമായിട്ടുണ്ടെന്നു ഷിജിത്തും പാർവതിയും പറയുന്നു. 

ഇനി മുന്നോട്ടുള്ള ചുവട്..?

‘സഖി’യെ മുൻനിർത്തി വലിയ സ്വപ്നങ്ങളാണു ഞങ്ങൾ കാണുന്നത്. ഭാഷാ, ദേശ വ്യത്യാസമില്ലാതെ എല്ലാവർക്കും വരാനും കലകൾക്കൊപ്പം ഇഴചേരാനും പറ്റിയൊരു 

സാംസ്കാരിക കേന്ദ്രമായി മാറുകയാണു മുന്നിലുള്ളൊരു പ്രധാന ലക്ഷ്യം. നവരാത്രിയോട് അനുബന്ധിച്ച് 9 ദിവസം രാജ്യത്തെ പ്രധാന കലാകാരൻമാരെത്തി വിവിധ കലാരൂപങ്ങൾ സഖിയിൽ അവതരിപ്പിച്ചു. ലോകോത്തര കലാകാരൻമാരും ഗുരുക്കൻമാരും നേതൃത്വം നൽകുന്ന ക്യാംപുകൾ, ശിൽപശാലകൾ ഉൾപ്പെടെയുള്ളവ ഇവിടെ നടത്തണമെന്നും ആഗ്രഹിക്കുന്നു. എല്ലാറ്റിനും ഉപരി, ആഴ്ചകളുടെ അവസാനത്തിൽ ഇവിടെയെത്തി ഈ മേഖലയിലെ കുട്ടികൾക്കു സൗജന്യമായി കലാപരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ‘സഖി’ എന്നാൽ സുഹൃത്ത്, കൂട്ടുകാരി എന്നൊക്കെയാണല്ലോ, ഞങ്ങളുടെ ജീവിതത്തിനു ലഭിച്ച ചാരുതയേറിയ സുഹൃത്താണ് ‘സഖി’.

കൂത്തമ്പലം
കൂത്തമ്പലം

മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം ഇവിടെയെത്താം. വിവരങ്ങൾക്ക്: 98842 52411

English Summary:

Sunday Special about dancers Shijith and Parvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com