ADVERTISEMENT

നാലോ അഞ്ചോ തവണ പോയിട്ടുള്ള രാജ്യമാണു മലേഷ്യ. അവിടെത്തന്നെ രണ്ടു തവണ പോയിട്ടുള്ള സ്ഥലമാണു ക്വാലലംപുർ സിറ്റിയും ജന്റിങ് ഹൈലാൻഡ്സും. കേബിൾ കാറിൽ അവിടേക്കുള്ള യാത്ര അതിമനോഹരമാണ്. കേബിൾ കാർ പോയി നിൽക്കുന്നത് മൂന്നാർ പോലുളള സ്ഥലത്താണ്. ലോകത്തെ ഏറ്റവും വലിയ ഹോട്ടലായ ഫസ്റ്റ് വേൾഡ് ഹോട്ടൽ ഉൾപ്പെടെ എല്ലാം ജന്റിങ് ഹൈലാൻഡ്സിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് താമസിക്കാവുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. അവിടെ അതിന്റെ അടിഭാഗത്ത് കസിനോകൾ, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കുകൾ, ഗെയിമിങ് സെന്ററുകൾ, ഷോപ്പിങ് മാളുകൾ ഒക്കെയുണ്ട്. ഉല്ലാസത്തിനു മാത്രമായി ഒരു പട്ടണം നിർമിച്ചിരിക്കുകയാണ്.

കേബിൾ കാറിൽ മാത്രമേ അവിടേക്ക് എത്താൻ കഴിയൂ. ഹോട്ടലുകളുടെ സമുച്ചയത്തിനകത്താണു കേബിൾ കാർ നിർത്തുക. അവിടെ നിന്ന് എസ്കലേറ്ററുകളിൽ കയറിയും ഇറങ്ങിയും വിവിധ സ്ഥലങ്ങളിൽ പോകാം. ഒരു പട്ടണത്തിനകത്താണ് ഇതെല്ലാം എന്ന് ഓർക്കണം. പട്ടണം എന്നു പറഞ്ഞാൽ മാലിന്യവും തിരക്കുകളും ട്രാഫിക് ബ്ലോക്കുകളുമുള്ള സ്ഥലമാണെന്നു ധരിക്കരുത്. ക്വാലലംപുരിൽ എത്തുന്ന മിക്കവരും എത്തുന്ന സ്ഥലമാണിത്. ഒരു രാത്രി തങ്ങാവുന്ന സ്ഥലം. ഇവിടെ പോയപ്പോഴെല്ലാം ഞാൻ മൂന്നാറിനെ ഓർത്തു. ഇപ്പോൾ മൂന്നാർ ടൗണിൽ സീസൺ ആയാൽ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കും തിരക്കുമാണ്. ഇവിടത്തെ രണ്ടു നദികൾ മാലിന്യം കൊണ്ടു തള്ളുന്ന സ്ഥലമായി മൂന്നാർ.

മഴക്കാലമായാൽ ചെളിയും ചാണകവും കൂടിക്കുഴഞ്ഞ ദ്രാവകത്തിലൂടെയാണ് നമ്മൾ നടക്കേണ്ടത്. ഇത്രയും വൃത്തിഹീനമായി കിടക്കുന്ന നഗരം കാണാൻ ലോകത്തിന്റെ പലഭാഗത്തു നിന്ന് നമ്മൾ ആളുകളെ ക്ഷണിച്ചു വരുത്തുകയാണ്. വരൂ ഈ വൃത്തികേട് ആസ്വദിച്ചു പോകൂ എന്നാണു ക്ഷണം. ഈ സ്ഥിതി മാറണം. ആസൂത്രിത നഗരമാക്കി മൂന്നാറിനെ മാറ്റണം. പള്ളിവാസലിൽ സർക്കാരിന്റെ സ്ഥലത്ത് പാർക്കിങ് ഏരിയ ഉണ്ടാക്കാം. അവിടെ നിന്നു കേബിൾ കാർ ആരംഭിക്കാം. മൂന്നാർ ടൗണിന്റെ മുകളിലൂടെ മാട്ടുപ്പെട്ടി വരെ നീണ്ടു പോകുന്ന കേബിൾ കാർ സങ്കൽപ്പിച്ചു നോക്കൂ. തേയിലത്തോട്ടങ്ങൾക്ക് മുകളിലൂടെ, കോടമഞ്ഞിലൂടെ, തടാകങ്ങൾക്കു മുകളിലൂടെ കാഴ്ചകൾ കണ്ടുള്ള മനോഹര യാത്ര. മാട്ടുപ്പെട്ടി ഭാഗത്ത് സർക്കാരിന് ഇഷ്ടം പോലെ സ്ഥലമുണ്ട്. ഇവിടം ടൂറിസം പദ്ധതികൾക്ക് താൽപര്യമുള്ള വൻഗ്രൂപ്പുകൾക്കോ, വ്യക്തികൾക്കോ, ദുബായ് സർക്കാരിനു പോലുമോ പാട്ടത്തിനു നൽകാം. ജന്റിങ് ഹൈലാൻഡ് പോലെ മൂന്നാറിനെ മാറ്റാം.

പഴയ വീരകഥകളൊക്കെ മാറ്റിവച്ച്, പിടിവാശികളെല്ലാം കളഞ്ഞ് കാലത്തിന് അനുസരിച്ച് മാറണം. നമ്മുടെ മക്കൾ നാടുവിട്ടു പോകാതിരിക്കണമെങ്കിൽ അവർക്ക് ഇവിടെ എക്സൈറ്റിങ് ആയ സ്ഥലങ്ങൾ വേണം, സൗകര്യങ്ങൾ ഉണ്ടാകണം. അവർക്ക് വേണ്ടിത്തന്നെ എന്റർടെയ്ൻമെന്റ് സിറ്റികൾ ഉണ്ടാക്കണം. മൂന്നാറിന്റെ പരിസരത്തുള്ള കാഴ്ചകളിലേക്ക് വൈദ്യുതി വാഹനങ്ങളിൽ പോകാൻ സൗകര്യമൊരുക്കണം. കേബിൾ കാർ യാത്രയ്ക്ക് കുറഞ്ഞത് 500 രൂപയെങ്കിലും ഈടാക്കാം. ദിവസം 2000–3000 പേരെ ഇങ്ങനെ കൊണ്ടുപോയാൽ എത്ര വരുമാനം നേടാം?. ഇതിന്റെ ജിഎസ്ടിയും സ്ഥലം പാട്ടത്തിന് നൽകുമ്പോഴുള്ള തുകയും ചേർത്ത് എത്രയാകും സർക്കാരിന് വരുമാനം ലഭിക്കുക? ഇങ്ങനെയാണ് ടൂറിസം വളർത്തണ്ടേത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ എത്ര രൂപ അവിടെ ചെലവഴിക്കുന്നു എന്നു മനസ്സിലാക്കണം. വീട്ടിൽ നിന്നു പൊതിഞ്ഞു കെട്ടി ആഹാരം കൊണ്ടു വന്നു കഴിച്ച് വേസ്റ്റ് തള്ളി പോകുന്ന രീതിയാകരുത്. 

അതല്ല ടൂറിസം. അവരെക്കൊണ്ട് കാശ് ചെലവാക്കിക്കുകയും വേണം. അതിനു തക്ക സൗകര്യങ്ങൾ ഉണ്ടാകണം. വെറുതേ വന്നു കാറ്റു കൊണ്ടു പോകുന്നതല്ല ടൂറിസം. അത് എക്സകർഷനോ, പിക്നിക്കോ ആണ്. ചെലവഴിക്കാൻ പണമില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. അൽപം കൂടുതൽ അധ്വാനിച്ചാൽ ആർക്കും ഇവിടെ പണമുണ്ടാക്കാം. നെടുമ്പാശേരിക്കെതിരെ പണ്ട് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സമരം ചെയ്തില്ലേ നമ്മൾ. എന്നിട്ടിപ്പോൾ അന്നു സമരം നടത്തിയവരുടെ മക്കൾ വരെ ഈ വിമാനത്താവളം ഭംഗിയായി ഉപയോഗിക്കുന്നു. കൊച്ചി വിമാനത്താവളം ഇല്ലായിരുന്നെങ്കിൽ ഇന്ന് എന്താകുമായിരുന്നു നമ്മുടെ സ്ഥിതി. ടൂറിസത്തിൽ പണം മുടക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കണം. പണം മുടക്കി കേബിൾ കാറിൽ കയറാൻ തീർച്ചയായും ആളുകളെത്തും. മൂന്നാർ മാത്രമല്ല കേരളത്തിന്റെ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ രീതിയിൽ വികസിപ്പിക്കണം. അതിനായി ഭാവന ഉപയോഗിക്കണം. 

English Summary:

Sunday special about Santhosh George Kulangara's journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com