ADVERTISEMENT

ഉത്തരകേരളത്തിലെ കരിവെള്ളൂർ ദേശം പൂരക്കളിക്കും മറത്തുകളിക്കും ഏറെ പ്രസിദ്ധിയുള്ളതാണ്. കരിവെള്ളൂരിന്റെ പടിഞ്ഞാറെക്കരയാണു കുണിയൻ. കൈപ്പാടുകളും നെൽവയലുകളും ഇടകലർന്ന പാടീപ്പുഴയുടെ തീരം. ജന്മിത്വത്തിനെതിരായ ഐതിഹാസികമായ പോരാട്ടം നടന്നിതിവിടെയാണ്.

തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും തീയുണ്ടകളേറ്റ് കുതിർന്നു വീണ കുണിയൻ കൈപ്പാട്. അതേ കുണിയനിലാണ് ദാമോദരൻ ജനിച്ചത്. കരിവെള്ളൂർ കുണിയനിലെ നേരങ്കച്ചേകവൻ ദാമോദരന്റെ കഥ പൂരക്കളിയുടെയും മറത്തു കളിയുടെയും ചരിത്രംകൂടി ഉൾച്ചേരുന്നതാണ്. ഒരുകയ്യിൽ കാളിദാസവിരചിതമായ കുമാരസംഭവവും മറുകയ്യിൽ കൈക്കോട്ടുമായി പുഞ്ചക്കണ്ടത്തിലൂടെ നടക്കുന്ന ദാമോദരൻ. സംസ്‌കൃതത്തിൽ കാര്യം പറയുന്നയാൾ. വടക്കൻകേരളത്തിനു മാത്രമായൊരു പൂരമുണ്ട്.

പൂരക്കാലമുണ്ട്. മറ്റു ദേശങ്ങളിൽ ഉള്ളതുപോലൊരു പൂരമോ പൂരോത്സവമോ അല്ല അത്. കണ്ണൂർ കാസർകോട് ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് പൂരത്തിന്റെ അനുഷ്ഠാനങ്ങൾ ചിട്ടയോടെ ആചരിക്കുന്നത്. വ്യത്യസ്ത ജാതിവിഭാഗക്കാരുടെ കാവുകളിലും കഴകങ്ങളിലും പൂരോത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും തീയരുടെ പൂമാലക്കാവുകൾക്കാണ് കൂടുതൽ പ്രാധാന്യം. മണിയാണി, മുകയർ, ആശാരിമാർ  തുടങ്ങിയ ജാതി സമൂഹങ്ങളും മീനപ്പൂരം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്. 

പൂരോത്സവം നടക്കുന്ന ദേശത്തിന്റെ, കാവിന്റെ നായകൻ പണിക്കരാണ്. തുളുനാടൻ ഗ്രാമങ്ങളിൽ സംസ്‌കൃത ജ്ഞാനത്തിന്റെ അത്യുന്നതങ്ങളിലെത്തിയവർക്കു മാത്രം കൊടുക്കുന്ന ആചാര പദവിയാണു പണിക്കർ. ഉത്തരകേരളത്തിലെ പണിക്കർ ഒരു ജാതിയല്ല. അതൊരു സ്ഥാന ലബ്ധിയാണ്. രണ്ടു ദേശത്തിലെ നായകന്മാരായ പണിക്കന്മാർ ഒരു കാവിൽ വച്ച് കൊമ്പുകോർക്കുന്നതാണു സംസ്‌കൃത സംവാദത്തിലും തർക്കത്തിലും അധിഷ്ഠിതമായ മറത്തുകളി.

മർത്ത്കളി, മറത്ത്കളി, മറുത്ത്കളി എന്നിങ്ങനെയാണു വിജ്ഞാനപ്രദമായ ഈ അനുഷ്ഠാനം അറിയപ്പെടുന്നത്. പൂരക്കളിയും മറത്തുകളിയുമാണ് പൂരോത്സവത്തിന്റെ മുഖ്യാകർഷണം. ഭാരതീയ സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച ഏറ്റവും തീക്ഷ്ണമായ സംവാദത്തിന്റെ ഇടമാണ് പൂരക്കളി നടക്കുന്ന കാവുകൾ. കേരളത്തിൽ ഇങ്ങനെയൊന്ന് വേറൊരിടത്തും കാണാനാകില്ല. ഉത്തരകേരളത്തിലെ ഒരു പ്രാചീന രൂപമാണ് പൂരക്കളിയെന്ന അനുഷ്ഠാനം.

മറത്തുകളി അതിന്റെ ഭാഗമായി പിന്നീട് ഉടലെടുത്തതാണ്. ഭാരതീയ കാവ്യശാസ്ത്രങ്ങൾ, അലങ്കാര ശാസ്ത്രങ്ങൾ, ജ്യോതിശാസ്ത്രം, വേദാന്തം, ഭരതന്റെ നാട്യശാസ്ത്രം നാടകാദിരൂപങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അധികരിച്ചുള്ള സൗന്ദര്യ ശാസ്ത്ര സംബന്ധമായ തർക്കങ്ങളാണ് മറത്തുകളിപ്പന്തലിൽ അരങ്ങേറുന്നത്.

വയലും കളിയും

നീരുവന്ന കാലുകളിലെ വേദന പുറത്തു കാണിക്കാതെ കസേരയിൽ ഇരുന്ന് വി.പി. ദാമോദരൻ പണിക്കർ ആ കാലം ഓർത്തെടുത്തു. പോത്തുകൾ കലക്കിയ പുഞ്ചക്കണ്ടങ്ങളെയോർത്തു. ചല്ലനും ചൊറയും ഉറുമാലും ഉടുത്ത് പൊൻവള ചൂടി ദാമോദരൻ പണിക്കർക്കു മുന്നിൽ കളരിമുറയിൽ കെട്ടിത്തൊഴുതു. 

‘അന്നു പതിവുപോലെ കണ്ടത്തിൽ കാലിപൂട്ടി പോത്തുകളെയും അഴിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. ശരീരമാകെ ചളിയും ചേറും. വീട്ടിൽ അഞ്ചാറാളുകളുണ്ട്.  ‘ദാമോരാ നിന്നെ മമ്പലത്തറയിലെ പൂരക്കളി പണിക്കരാക്കാൻ തീരുമാനിച്ചു. അതു സമ്മതിക്കണം.’

തമാശയാകുമെന്നാണ് ആദ്യം വിചാരിച്ചത്. പതിനഞ്ചാണ് എന്റെ പ്രായം പ്രായം. വയലിലെ പണികളൊക്കെ നേരത്തേ നന്നായി പഠിച്ചുറച്ചിരുന്നു. ‘പൂരക്കളിയൊന്നും ഞാൻ പഠിച്ചിട്ടില്ല. വയലിലെ പണി എന്തു വേണെങ്കിലും ചെയ്യാം’ എന്നു പറഞ്ഞു വരാനിരിക്കുന്ന വലിയ ഉത്തരവാദിത്തത്തിൽ നിന്നു പിൻമാറാൻ നോക്കി.

പക്ഷേ, നടന്നില്ല. ഗുരുനാഥൻ കീനേരി ചിരുകണ്ടൻ പണിക്കർ ധൈര്യം തന്നു.  പോത്തുകൾ കലക്കിയ വയലിൽ നിന്ന് പതിനഞ്ചാം വയസ്സിൽ എത്രയോ പണ്ഡിതന്മാർ കെട്ടിയുടുത്ത മമ്പലത്തെ കളിപ്പന്തലിലെത്തി. പയ്യന്നൂരിനടുത്തുള്ള മമ്പലം ദേശം പൂരക്കളിക്കും മറത്തു കളിക്കും ഏറെ പ്രസിദ്ധിയുള്ള നാടാണ്. അങ്ങനെ മൂന്നോ നാലോ വർഷത്തെ പഠനത്തിന്റെ പിൻബലത്തിൽ ആദ്യത്തെ മറത്തുകളി കളിച്ചു. 

ജാതീയ വേർതിരിവുകൾ

ദാമോദരൻ എന്നാണ് എനിക്കു പേരിട്ടത്. കൊട്ടൻ, കോരൻ, പൊക്കൻ, ചിണ്ടൻ, അമ്പു, രാമൻ, കണ്ണൻ, കണ്ടക്കോരൻ, കമ്മാരൻ, ചിരുകണ്ടൻ എന്നിങ്ങനെയുള്ള പേരുകളായിരുന്നു അന്ന് ആൺ കുട്ടികൾക്ക്. ദാമോദരൻ എന്ന പേര് നാട്ടിലെ പലർക്കും തീരെ ഇഷ്ടമായില്ല. ജൻമിത്വവും അയിത്തവും കൊടികുത്തി വാഴുന്ന കാലമായിരുന്നു.

ദാമോദരൻ എന്ന പേരു മാറ്റാൻ അച്ഛനെ പലരും കുറെ നിർബന്ധിച്ചു. പക്ഷേ അച്ഛൻ കൂട്ടാക്കിയില്ല. അച്ഛൻ ചന്ദ്രാരൻ മൂസോര് നാട്ടിൽ നിലയും വിലയുമുള്ള ആളായിരുന്നു. ഏഴാം ക്ലാസ് വരെ കുണിയൻ മാന്യഗുരു സ്‌കൂളിൽ പഠിച്ചു. പിന്നെ അച്ഛൻ പഠിക്കാൻ സമ്മതിച്ചില്ല. എനിക്കും എന്റെ സഹോദരി മാധവിക്കും അധ്യാപകരാകാനായിരുന്നു ആഗ്രഹം. അന്നു തീയർക്ക് അധ്യാപനം സാധ്യമല്ല. തീയൻ കള്ളു ചെത്തണം. അല്ലെങ്കിൽ വയലിൽ പണിയെടുക്കണം. ജന്മിമാർ ഒന്നിനും സമ്മതിക്കില്ല. 

കണ്ടത്തിലെ പണിക്കാരനായി ഏഴാംക്ലാസിൽ പഠിപ്പു നിർത്തേണ്ടി വന്നത് ഉള്ളിൽക്കിടന്നു പുകഞ്ഞു. അച്ഛനുമായി പലപ്പോഴും വഴക്കു കൂടേണ്ടി വന്നു. കണ്ടത്തിൽ അവസാനിക്കേണ്ടതല്ല ജീവിതമെന്ന് ഉള്ളിൽ നിന്ന് ആരോ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അച്ഛനുമായുള്ള തർക്കത്തിനിടെ ഒരു ദിവസം ചിരുകണ്ടൻ പണിക്കർ കയറിവന്നു. കരിവെള്ളൂരിലെ പേരു കേട്ട സംസ്‌കൃത പണ്ഡിതനും പൂരക്കളി പണിക്കരുമാണ്. ദാമോരാ നിനിക്കെന്നാ വേണ്ടത്. മാഷാവണോ പഠിക്കണോ എന്റെ അടുക്കലേക്ക് പോരീ.’

അതൊരു ക്ഷണമായിരുന്നു. ഒരു ജീവിതത്തിൽ നിന്നു മറ്റൊരു ജീവിതത്തിലേക്കുള്ള പാലം. ഇന്നത്തെ കാലമല്ല. പത്തെഴുപത്തഞ്ച് കൊല്ലങ്ങൾക്കപ്പുറത്തെ പുഞ്ചക്കണ്ടവും കൈപ്പാടും പോത്തുകളും അയിത്തവും  കരിവെള്ളൂർ സമരങ്ങളും ദാമോദരൻ പണിക്കർക്കു മുന്നിലൂടെ കടന്നു പോയി. 

സംസ്‌കൃതത്തിന്റെ കഠിന പാതകൾ 

സംസ്‌കൃത പഠനത്തിന്റെ ആദ്യനാളുകൾ കഠിനമായിരുന്നു. അപ്പോഴേക്കും വടക്കൻകേരളത്തിലെ അവർണരായ ചില ഗുരുക്കന്മാർ സംസ്‌കൃത സാഹിത്യത്തിൽ വലിയ പ്രാവീണ്യം നേയിയിരുന്നു. അങ്ങനെയൊരു സംസ്‌കൃത ജ്ഞാന പാരമ്പര്യം ഉത്തരകേരളത്തിനുണ്ടായിരുന്നു. 

പകൽസമയങ്ങളിൽ വയലിൽ അധ്വാനിക്കണം. രാത്രിയിൽ സംസ്‌കൃതാഭ്യാസവും. ഓലച്ചൂട്ടും വീശി കണ്ടത്തിലൂടെ ഗുരുനാഥന്റെ വീട്ടിലേക്കു പോകും. കൂടെയൊരു സഹപാഠിയുമുണ്ടായിരുന്നു. കരിവെള്ളൂരിലെ രാഘവൻ. സംസ്‌കൃത ഭാഷയുടെ ബാലപാഠങ്ങളും കാവ്യവും പഠിച്ചു. ശ്രീകൃഷ്ണവിലാസം, ശ്രീരാമോദന്തം, രഘുവംശം കുമാരസംഭവം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങൾ ഹൃദിസ്ഥമാക്കി. സംസ്്കൃതത്തിന്റെ സിദ്ധരൂപം, വ്യാകരണം, തർക്കശാസ്ത്രം, ന്യായശാസ്ത്രം, അലങ്കാരം ഇവയൊക്കെ പഠിച്ചുറച്ചു. 

മറത്ത്കളിയിൽ അനാവശ്യമായ വാശിക്കു സ്ഥാനമില്ല. ശാസ്ത്ര വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത വാശിയുണ്ടായിരിക്കുകയും വേണം. മറത്തു കളിയിൽ പ്രതിയോഗിയുണ്ട്. പ്രതിയോഗിയോട് യാതൊരു ദയയുമില്ല. വാദിച്ച്, തർക്കിച്ച്, മറുത്ത് എതിരാളിയെ തോൽപിക്കണം. അതു യുക്തിസഹമായിരിക്കണം, ശാസ്ത്ര ചിന്തകളിലൂടെയായിരിക്കണം. ആചാര്യ വിധി പ്രകാരമായിരിക്കണം. അതാണ് മറത്തുകളിയുടെ ശാസ്ത്രം. സംസ്‌കൃത ശാസ്ത്ര പഠനം തുടരുന്നതിനിടെ പതിനഞ്ചാമത്തെ വയസ്സിൽ പയ്യന്നൂരിനടുത്തുള്ള മമ്പലത്തറയിൽ മറത്തു കളി കളിക്കേണ്ടി വന്നത് യാദൃശ്ചികമായാട്ടായിരുന്നു.

ആദ്യത്തെ കളിയനുഭവം, വല്ലാത്തതായിരുന്നു. പേരു കേട്ട വലിയ പണിക്കരായിരുന്നു പ്രതിയോഗി. കോരൻ പണിക്കർ. നല്ല പ്രായമുണ്ട്. പക്ഷേ കൗമാരക്കാരനായ എന്റെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പതറി. കളിയിൽ കോരൻ പണിക്കർ പരാജയപ്പെട്ടു. പൂരക്കളിയും മറത്ത് കളിയുമായി എന്റെ ജീവിതം മുന്നോട്ടു പോയി. മറത്തു കളിയോടൊപ്പം പയ്യന്നൂർ സംസ്‌കൃത വിദ്യാലയത്തിലെ അധ്യാപകനായി. ഞാൻ ബിഎക്കാരെയും എംഎക്കാരെയും പി എച്ച്ഡിക്കാരെ വരെ പഠിപ്പിച്ചു. 

പഴയകാലത്തെ കളിപ്പന്തൽ

അന്നത്തെക്കാലം കളിപ്പന്തലിൽ മൈക്കുണ്ടായിരുന്നില്ല. അന്നു വൈദ്യുതിക്കു കാവിൽ പ്രവേശനമുണ്ടായിരുന്നില്ല. അത്രയും ഉച്ചത്തിൽ കാവ്യങ്ങൾ ചൊല്ലണം. സംസ്‌കൃത ശാസ്ത്രം പറയണം. മൈക്കില്ലാത്ത കാലത്തെ മറത്തുകളി അത്രയും കഠിനമായിരുന്നു. എത്ര ഉച്ചത്തിൽ ചൊല്ലാൻ സാധിക്കുമോ അത്രയും ഉച്ചത്തിൽ ചൊല്ലണം. 15 വയസ്സുമുതൽ 78വയസ്സുവരെ 63 വർഷം മറത്തുകളി കളിച്ചു.

കൊയോങ്കര, കുന്നച്ചേരി, പറമ്പത്തറ, വാണിയില്ലം, കരക്കക്കാവ്, കൊടക്കത്തറ, തുരുത്തി, കുറുവന്തട്ട, പരവന്തട്ട, രാമവില്യം, മമ്പലം, കണ്ടോത്തറ, തലയന്നേരി, വാണിയില്ലം അങ്ങനെയങ്ങനെ ഉത്തര കേരളത്തിലെ ഏതാണ്ടെല്ലാ സ്ഥാനങ്ങളിലും മറത്തുകളിക്കു വേണ്ടി കെട്ടിത്തൊഴുതു. കരിവെള്ളൂരിലെ കണ്ടത്തിലേക്കു നോക്കി ദാമോദരൻ പണിക്കർ തന്റെ കാലങ്ങളിലൂടെ വീണ്ടും യാത്ര ചെയ്തു.

ഇന്നലെകളിലെ  ചോരയുണങ്ങാത്ത ഏടുകളായ കുണിയൻ നെല്ലെടുപ്പ് സമരവും വെടിവയ്പ്പും നടന്നതിവിടെയാണ്. കരിവെള്ളൂർ പിന്നീട് രാഷ്ട്രീയത്തെയും ചരിത്രത്തെയും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെയും തൊണ്ടച്ചന്റെയും കാലത്ത് കുണിയനിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല. എല്ലാവരും കോൺഗ്രസ് ആയിരുന്നു. മറത്തുകളിക്കിടെ തന്നെ പയ്യന്നൂർ സംസ്‌കൃത മഹാവിദ്യാലയത്തിൽ അധ്യാപനായി. കുറെ വർഷം അവിടെ പഠിപ്പിച്ചു.

ശങ്കരാചാര്യ കോളജ് ആയി പിന്നീടത് മാറി. നീലേശ്വരം പ്രതിഭാകോളജിലും പഠിപ്പിച്ചിരുന്നു. പതിനെട്ടാമത്തെ നിറവും പാടി ദാമോദരൻ പണിക്കർ കളിവിളക്കു താഴ്ത്തി അണിയറയിലേക്കു മറയുമ്പോൾ ശേഷിക്കുന്നത് ഒരു ചരിത്രമാണ്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും  മറികടന്ന് മഹാജ്ഞാനത്തിന്റെ കേദാരങ്ങൾ കൊത്തിക്കിളച്ച ഒരു മനുഷ്യന്റെ ജീവിതം പകർന്നു തരുന്ന പാഠങ്ങൾ .

English Summary:

Sunday Special about Damodara Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com