ധീര പോരാളികൾക്ക് വിട; ദേശാഭിമാനവും വേദനയും ഇടകലർന്ന് സംസ്കാര ചടങ്ങുകൾ
Mail This Article
കീവ് നഗരത്തിൽ ഇൻഡിപെൻഡന്റ് സ്ക്വയറിലെ ഒരു പുൽത്തകിടി യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികർക്കായി നീക്കിവച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന സൈനികന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ യുക്രെയ്ൻ പതാകയുടെ ചെറു മാതൃകകളിൽ മരിച്ചയാളുടെ പേരെഴുതി പുൽത്തകിടിയിൽ സ്ഥാപിക്കുന്നു. 520 ദിവസമായി തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയോ ഭീമമാണെന്ന് ഈ പതാകകൾ നമ്മോട് പറയുന്നു.
അടുത്തിടെ മരിച്ച ഡേവിഡ് യകൂഷ് എന്ന സൈനികന്റെ സംസ്കാര ചടങ്ങിനു ഞാൻ സാക്ഷിയായി. സെന്റ് മിഖായേൽ പള്ളിയിലായിരുന്നു ചടങ്ങുകൾ. പുരോഹിതൻ പ്രാർഥന ചൊല്ലുകയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും സ്തോത്രം ചൊല്ലുകയും ചെയ്തു. ദേശാഭിമാനം സൂചിപ്പിക്കുന്ന മഞ്ഞയും നീലയും ചേർന്നുള്ള ഷാൾ ആണ് അദ്ദേഹത്തിന്റെ അമ്മ ധരിച്ചത്.
രാജ്യത്തിനു വേണ്ടി മകൻ പൊരുതി മരിച്ചതിനാൽ കരയില്ലെന്ന ദൃഢനിശ്ചയം അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു. അതേസമയം, സഹോദരിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. യുദ്ധത്തിൽ പരുക്കേറ്റ് ബാൻഡേജ് ഇട്ട ചില സൈനികർ സഹപ്രവർത്തകന് വിടചൊല്ലാൻ എത്തിയിരുന്നു. പ്രാർഥനയ്ക്കു ശേഷം എല്ലാവരും നിറകണ്ണുകളോടെ പൂക്കളുമായി അവസാന വിടപറയലിനായി വരിനിന്നു.
തിരിച്ചടി ശക്തമാക്കിയതോടെ കഴിഞ്ഞ 2 മാസത്തിനിടെ മരണങ്ങൾ വർധിച്ചു. ഉയർന്ന പദവിയിലുള്ളവരാണ് മരിക്കുന്നതെങ്കിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി പ്രദർശിപ്പിക്കും. എല്ലായിടത്തും ദേശാഭിമാനവും വേദനയും ഇടകലർന്ന ദൃശ്യങ്ങളാണ് കണ്ടത്.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War