യുക്രെയ്നിലെ ധാന്യ സംഭരണ ശാലകൾ തകർത്ത് റഷ്യ
Mail This Article
കീവ് ∙ ഡാന്യൂബ് നദിയിലൂടെയുള്ള ചരക്കുനീക്കം തടയാൻ യുക്രെയ്ൻ തുറമുഖത്ത് റഷ്യ ഡ്രോൺ ആക്രമണം നടത്തി. ഡാന്യൂബ് നദിയിലെ റെനി തുറമുഖത്താണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. നദിയിലൂടെയുള്ള ധാന്യനീക്കം തടയാനും സംഭരണ ശാലകൾ തകർക്കാനും വേണ്ടിയായിരുന്നു ആക്രമണം. സംഭരണശാലകൾ തകർന്നതിന്റെ ചിത്രങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടു. തുറമുഖത്തേക്ക് നടത്തിയ 13 ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി യുക്രെയ്ൻ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സംഘടനയുടെയും (യുഎൻ) തുർക്കിയുടെയും മധ്യസ്ഥതയിൽ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കാൻ നേരത്തെ കരാറുണ്ടാക്കിയിരുന്നു. എന്നാൽ, ആ ധാരണ ലംഘിച്ച് കഴിഞ്ഞമാസം ഒഡേസ തുറമുഖത്തേക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് ഡാന്യൂബ് നദിയിലൂടെയും റോഡുമാർഗവും യൂറോപ്പിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ യുക്രെയ്ൻ മാർഗം കണ്ടെത്തിയത്. യൂറോപ്പിലേക്ക് ഗോതമ്പും ബാർളിയും സൂര്യകാന്തി എണ്ണയും കയറ്റുമതി ചെയ്യുന്നതാണ് യുക്രെയ്നിന്റെ മുഖ്യ വരുമാന മാർഗം.
അതിനിടെ റഷ്യൻ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി മുതൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഹോങ്കോങ് കപ്പൽ ഒഡേസ തുറമുഖത്തു നിന്ന് യാത്രതിരിച്ചു. കരിങ്കടലിലൂടെയുള്ള ‘മാനുഷിക ഇടനാഴി’യിലൂടെയാണ് യാത്ര. പക്ഷേ, ഇത് അനുവദിക്കുമെന്ന് ഇതുവരെ റഷ്യ വ്യക്തമാക്കിയിട്ടില്ല. മുപ്പതിനായിരത്തിലേറെ ടൺ ഭക്ഷ്യസാധനങ്ങളാണ് കപ്പലിലുള്ളത്.
English Summary: Russian drones destroy grain warehouses at Ukraine ports