യുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 7 മരണം
Mail This Article
കീവ് ∙ വടക്കൻ യുക്രെയ്നിലെ ചെർണിഹീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 6 വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. 90 പേർക്കു പരുക്കേറ്റു. ഒരു പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയവരാണ് മരിച്ചവരിലേറെയും. ഒരു നാടക തിയറ്റർ, സർവകലാശാലാ കെട്ടിടം തുടങ്ങിയവ ആക്രമണത്തിൽ തകർന്നു. റഷ്യ അയച്ച 17 ഷഹീദ് ഡ്രോണുകളിൽ 15 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അറിയിച്ചു.
ഇതേസമയം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്വീഡനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സ്വീഡിഷ് രാജാവ് കാൾ ഗുസ്താഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്ൻ അതിർത്തിയിലെ റോസ്റ്റോവ് ഓൺ ഡോൺ നഗരം സന്ദർശിച്ച് യുക്രെയ്നിലെ സൈനിക നടപടിയുടെ കമാൻഡർ വലേറി ജെറാസിമോവ് ഉൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൂലിപ്പട്ടാളമായ വാഗ്‍നർ ഗ്രൂപ്പ് ജൂണിൽ റഷ്യയ്ക്കെതിരെ തിരിഞ്ഞപ്പോൾ റോസ്റ്റോവ് ഓൺ ഡോൺ നഗരം പിടിച്ചെടുത്തിരുന്നു. നൊവ്ഗൊറോദിൽ റഷ്യയുടെ വ്യോമകേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി.
English Summary: Russian missile attack in Ukraine city