റഷ്യ– യുക്രെയ്ൻ യുദ്ധം; കണക്കില്ലാതെ മരണം, മാനുഷികദുരന്തത്തിന്റെ രണ്ടു വർഷങ്ങൾ
Mail This Article
മരണം എത്ര?
∙ യുഎൻ മനുഷ്യാവകാശ നിരീക്ഷണദൗത്യത്തിന്റെ കണക്കുകൾ പ്രകാരം യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാർ 10,582; പരുക്കേറ്റവർ 19,875. കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികർ 35,000.
ഈമാസം 14 വരെ റഷ്യൻ പക്ഷത്ത് 44,654 പേരുടെ മരണം സ്ഥിരീകരിച്ചതായി ബിബിസി ന്യൂസ് പറയുന്നു. മരണം 1.07 ലക്ഷം വരെയാകാമെന്നും അവർ പറയുന്നു. റഷ്യയ്ക്കുവേണ്ടി പൊരുതുന്ന കൂലിപ്പട്ടാളമായ വാഗ്നർ സേനയിലെ 20,000 പേർ കൊല്ലപ്പെട്ടതായി അവരുടെ തലവൻ യെവ്‌ഗനി പ്രിഗോഷിൻ 2023 മേയിൽ പറഞ്ഞിരുന്നു. റഷ്യൻ സേനയിൽ 1.20 ലക്ഷം പേർ കൊല്ലപ്പെട്ടതായും പ്രിഗോഷിൻ പറഞ്ഞിരുന്നു. 24 വിദേശരാജ്യങ്ങളിൽ നിന്നുള്ള 192 പേരും കൊല്ലപ്പെട്ടു. കർണാടകയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി നവീനും ഇക്കൂട്ടത്തിലുണ്ട്.
60 ലക്ഷം അഭയാർഥികൾ
∙ 60 ലക്ഷം യുക്രെയ്ൻകാർ അഭയാർഥികളായി അയൽരാജ്യങ്ങളിലെത്തി. 80 ലക്ഷം പേർക്കു സ്വന്തം രാജ്യത്തുതന്നെ മറ്റിടങ്ങളിലേക്കു മാറേണ്ടിവന്നു. 4.38 കോടി വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നോളം പേർ സ്വന്തം വീടുവിട്ടുപോയി. ഇവരിൽ 90% പേരും സ്ത്രീകളും കുട്ടികളും. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധി; ചരിത്രത്തിലെ നാലാമത്തേതും.
മടങ്ങിയെത്തിയ വിദ്യാർഥികൾ
∙ കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ചു യുക്രെയ്നിൽനിന്നു യുദ്ധത്തെത്തുടർന്നു മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികൾ 15,783.
ആർക്കുമില്ല വിജയം
∙ സൈനിക നടപടി പ്രഖ്യാപിക്കുമ്പോൾ യുക്രെയ്നിനെ അതിവേഗം കീഴടക്കാമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കരുതിയതെങ്കിലും സൈന്യത്തിന്റെ യുദ്ധപരിചയക്കുറവും എതിർപക്ഷത്തെ ശക്തമായ ചെറുത്തുനിൽപ്പും മൂലം കണക്കുകൂട്ടൽ പിഴച്ചു. ഹർകീവ്, ഖേഴ്സൻ തുടങ്ങി പിടിച്ചെടുത്ത പല പ്രധാന നഗരങ്ങളും പിന്നീട് വിട്ടുകൊടുക്കേണ്ടിവന്നു. എന്നാൽ, യുക്രെയ്നിന്റെ പ്രതിരോധം ഇപ്പോൾ ദുർബലമാകുകയാണ്.
ഉപരോധം കടുപ്പിച്ച് യുഎസും ബ്രിട്ടനും
വാഷിങ്ടൻ / ലണ്ടൻ ∙ യുക്രെയ്ൻ അധിനിവേശം 2 വർഷം പിന്നിടുമ്പോൾ റഷ്യയ്ക്കെതിരെ യുഎസും ബ്രിട്ടനും ഉപരോധം കടുപ്പിച്ചു. അഞ്ഞൂറിലേറെ പുതിയ ഉപരോധങ്ങൾ കൂടി ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ആണവായുധ കമ്പനിക്കുമെതിരെ ഉപരോധമുണ്ട്. റഷ്യൻ ആയുധവ്യവസായത്തിനും മറ്റും സഹായം നൽകുന്ന 50 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ബ്രിട്ടനും ഉപരോധം പ്രഖ്യാപിച്ചു. ഉപരോധം നേരിട്ടവയിൽ ചൈനയിലെയും തുർക്കിയിലെയും കമ്പനികളുമുണ്ട്.