മഴക്കെടുതി മറന്ന് ദുബായ് വീണ്ടും സ്പീഡ് ട്രാക്കിൽ; വിമാന സർവീസ് പുർണമായി പുനഃസ്ഥാപിച്ചു
Mail This Article
ദുബായ്∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്.
എന്നാൽ, ഷാർജയിലെ അൽമജാസ്, അൽഖാസിമിയ, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മലിന ജലത്തിൽ നിന്ന് രോഗങ്ങൾ വ്യാപിക്കുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ഷാർജയിൽ ഈ മാസം 25 വരെ ഓൺലൈൻ പഠനം തുടരും.
അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിൽ ഇന്നു മഴ മുന്നറിയിപ്പുണ്ട്.