ജൂൺ 16 മുതൽ 24 വരെ ലോകമെമ്പാടും ഉയർന്ന താപനില; കടന്നു പോയത് ഏറ്റവും ചുട്ടുപൊള്ളിയ ജൂൺ
Mail This Article
യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ ഏജൻസിയായ കോപർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ (C3S) കണ്ടെത്തൽ അനുസരിച്ച് ലോകത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ ജൂണാണ് കടന്നു പോയത്. ജൂൺ 16 മുതൽ 24 വരെ ലോകമെമ്പാടും ഉയർന്ന താപനില രേഖപ്പെടുത്തി. ഇന്ത്യയിലെ 62 കോടിയടക്കം ലോകത്തെ 60% ജനങ്ങളെയും ഇതു ബാധിച്ചു.
ഒരു വർഷമായി ലോകമെമ്പാടും സ്ഥിരമായി താപനില കൂടി നിൽക്കുന്നു. കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 2015 പാരിസ് ഉച്ചകോടിയിൽ ആഗോളതാപനത്തോത് വ്യവസായയുഗത്തെ അപേക്ഷിച്ച് ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ കാക്കണമെന്നായിരുന്നു ധാരണ.
എന്നാൽ, 2023 ജൂലൈ – 2024 ജൂൺ കാലത്ത് വ്യവസായ യുഗത്തെ അപേക്ഷിച്ച് ശരാശരി ഒന്നര ഡിഗ്രി സെന്റിഗ്രേഡ് ചൂട് എല്ലാ മാസവും അനുഭവപ്പെടുന്നു. ഇത് 1991–2020 ഘട്ടത്തെ ശരാശരിയേക്കാൾ 0.76 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. വ്യവസായയുഗത്തിനു മുൻപുള്ള ശരാശരി താപനിലയെക്കാൾ 1.64 ഡിഗ്രി സെൽഷ്യസ് കൂടുതലും.
ഭൂമിയുടെ ഉപരിതല താപനിലയിലും റെക്കോർഡ് വർധനയാണ്. വ്യവസായ യുഗത്തെ അപേക്ഷിച്ച് ശരാശരി 1.2 ഡിഗ്രി സെൽഷ്യസ് കൂടി. 1991–2020 ശരാശരിയെക്കാൾ 0.67 ഡിഗ്രി സെൽഷ്യസും 2023 ജൂണിനേക്കാൾ 0.14 ഡിഗ്രി സെൽഷ്യസുമാണ് ഉപരിതല താപനിലയിലെ വർധന.
സമുദ്രോപരിതലത്തിലെ ചൂടും ഈ ജൂണിൽ റെക്കോർഡായിരുന്നു. കൊടുംചൂടും വൻപ്രളയവും കനത്തകാറ്റും ലോകമെങ്ങും ഉണ്ടായി. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 1901നു ശേഷമുളള ഏറ്റവും കൂടിയ ചൂടാണിതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ. നൂറിലധികം മരണത്തിനും ഇതു വഴിവച്ചെന്നു കരുതപ്പെടുന്നു.