ADVERTISEMENT

∙ മുൻ പ്രസിഡന്റ് എന്ന നിലയിലും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയെന്ന നിലയിലും ഡോണൾഡ് ട്രംപിന് വേണ്ടത്ര സുരക്ഷ ലഭിച്ചില്ലെന്ന ആരോപണം ശക്തമായി. പെൻസിൽവേനിയയിലെ റാലിയിൽ സമീപത്തെ കെട്ടിടത്തിനു മുകളിൽ കയറി വെടിയുതിർത്ത അക്രമിയെ സംഭവത്തിനു തൊട്ടുമുൻപ് കണ്ടുപിടിച്ചത് റാലിക്കെത്തിയ പ്രവർത്തകരായിരുന്നു. കുറേനേരമായി യുവാവ് അവിടെ നിൽപുണ്ടായിരുന്നു. അറിയിപ്പു ലഭിച്ചതിനെ തുടർന്നു സുരക്ഷാസംഘം ഉണർന്നുവരുമ്പോഴേക്കും വെടിവയ്പു തുടങ്ങി. 

സ്നൈപ്പർമാരുടെ വെടിയേറ്റു വീണ അക്രമി തോമസ് മാത്യു ക്രൂക്സിന്റെ സമീപത്തുനിന്നു കിട്ടിയത് എആർ15 സെമി ഓട്ടമാറ്റിക് തോക്കാണ്. റാലി നടക്കുന്ന വേദിക്കു സമീപം പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിൽനിന്നും വീട്ടിൽനിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തെന്നും റിപ്പോർട്ടുകളുണ്ട്. മുൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപിനു ലഭിക്കേണ്ടിയിരുന്ന സുരക്ഷയിൽ വീഴ്ചയുണ്ടായതായി റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിച്ചു. രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ കിംബർലി ചീറ്റലിനെ ജനപ്രതിനിധിസഭാ സമിതി വിളിപ്പിച്ചിട്ടുണ്ട്.

വേദിക്കു സമീപമുണ്ടായിരുന്ന ട്രംപ് അനുയായികൾ വെടിവയ്പിനെത്തുടർന്ന് ‌രക്ഷതേടി നിലത്തു കിടന്നപ്പോൾ. ചിത്രം: എപി
വേദിക്കു സമീപമുണ്ടായിരുന്ന ട്രംപ് അനുയായികൾ വെടിവയ്പിനെത്തുടർന്ന് ‌രക്ഷതേടി നിലത്തു കിടന്നപ്പോൾ. ചിത്രം: എപി

സുരക്ഷാ വീഴ്ച മനഃപൂർവം സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ശതകോടീശ്വരൻ ഇലോൺ മസ്കും രംഗത്തെത്തി. ഇതേസമയം, ട്രംപിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം തള്ളിയെന്ന ആരോപണം രഹസ്യാന്വേഷണ വിഭാഗം നിഷേധിച്ചു. 

പാർട്ടി കൺവൻഷൻ: പങ്കെടുക്കുമെന്ന് ട്രംപ്

വെടിയേറ്റയുടൻ ട്രംപിനെയും കൊണ്ട് സുരക്ഷാസംഘം പാഞ്ഞത് ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്കാണ്. പരുക്ക് സാരമല്ലാത്തതിനാൽ അൽപസമയത്തിനകം ആശുപത്രി വിട്ടു. തുടർന്ന് ന്യൂജഴ്സിയിലെ വീട്ടിലേക്കാണ് പോയത്. വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ, വിസ്കോൻസെനിലെ മിൽവോക്കിയിൽ ഇന്നാരംഭിക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷന്റെ സുരക്ഷാക്രമീകരണങ്ങൾ പുനരവലോകനം ചെയ്യും. കൺവൻഷനിൽ പങ്കെടുക്കുമെന്നാണ് ട്രംപ് അറിയിച്ചത്. 

English Summary:

Security Breach: assailant was shown to the Security Team by those who came to Donald Trump rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com