ഗാസയിൽ അഭയാർഥിക്യാംപായ സ്കൂളിനു നേരെ വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു
Mail This Article
ഗാസ ∙ നഗരത്തിലെ ഷെയ്ഖ് റദ്‍വാൻ ഭാഗത്ത് അഭയാർഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ചിരുന്ന സ്കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്.
-
Also Read
സൊമാലിയ ഹോട്ടലിൽ ഭീകരാക്രമണം: 32 മരണം
റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 2 ആക്രമണങ്ങളിൽ ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു.
തുൽക്രം പട്ടണത്തിൽ ഹമാസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് പ്രാദേശിക കമാൻഡർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ 4 ഇസ്‍ലാമിക് ജിഹാദ് പ്രവർത്തകരും കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിൽ മരണം 590 കടന്നു.
ഇതേസമയം, മധ്യപൂർവദേശത്തെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങളും ഒരു വിമാനവാഹിനിക്കപ്പലും അയയ്ക്കുമെന്ന് യുഎസ് അറിയിച്ചു.
ഹമാസ് മേധാവി ഹനിയയെ വധിച്ചത് ഗാസയിലെ വെടിനിർത്തൽ ശ്രമങ്ങൾക്ക് തടസ്സമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് യുഎസിന്റെ തീരുമാനം.
ടെഹ്റാനിൽ വച്ച് ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്നും തക്ക സമയത്ത് തിരിച്ചടി നൽകുമെന്നും ഇറാന്റെ റവല്യൂഷനറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.