ADVERTISEMENT

ജറുസലം ∙ വടക്കൻ ഇസ്രയേലിൽ ഇറാൻ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയുമായുള്ള സംഘർഷം തുടരുന്നതിനിടെ, ഒമാൻ കടലിടുക്കിലുള്ള യുഎസ് യുദ്ധക്കപ്പൽ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റിൽനിന്ന് ഒരു ഡസൻ എഫ്എ 18 പോർവിമാനങ്ങൾ മധ്യപൂർവദേശത്തെ യുഎസ് സൈനികത്താവളത്തിലേക്കു പറന്നു. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനു സുരക്ഷ ഒരുക്കാനാണിത്. 

ഇതിനിടെ, വടക്കൻ ഗാസയിലെ 2 പട്ടണങ്ങളിൽനിന്നും പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ ആക്രമിക്കപ്പെട്ട വടക്കൻ ഗാസയിൽനിന്നു ഹമാസിനെ തുടച്ചുനീക്കിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, യുദ്ധത്തിൽ തകർന്നടിഞ്ഞ ബെയ്ത് ഹനൂൻ, ബെയ്ത് ലാഹിയ എന്നീ പട്ടണങ്ങളിൽനിന്നു ഹമാസിന്റെ റോക്കറ്റാക്രമണം ഉണ്ടായെന്ന പേരിലാണ് ഈ പ്രദേശങ്ങളിലേക്ക് വീണ്ടും സൈനിക ടാങ്കുകൾ നീങ്ങുന്നത്. 

മധ്യഗാസയിലേക്കു പോകാനാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ബോംബാക്രമണങ്ങളിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. അബാസൻ പട്ടണത്തിലെ അഭയാർഥികൂടാരങ്ങളിൽ ഷെല്ലാക്രമണത്തിൽ 7 പേരും കൊല്ലപ്പെട്ടു. മധ്യഗാസയിൽ ഹമാസിന്റെ ആയുധസംഭരണശാല തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 39,677 പലസ്തീൻകാർ കൊല്ലപ്പെട്ടു. 91,645 പേർക്കു പരുക്കേറ്റു. 

അതിനിടെ, യുഎൻ കോടതിയിൽ ഇസ്രയേലിനെതിരായ വംശഹത്യാക്കേസിൽ കക്ഷിചേരാനായി തുർക്കിയും അപേക്ഷ നൽകും. കഴിഞ്ഞവർഷാവസാനം ദക്ഷിണാഫ്രിക്ക നൽകിയ കേസാണിത്.

English Summary:

US warplanes in the Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com