മധ്യഗാസയിൽ ബോംബിങ്: ഒറ്റരാത്രി 24 മരണം; കൊല്ലപ്പെട്ടവരിൽ 6 കുട്ടികളും അമ്മയും
Mail This Article
ജറുസലം ∙ ഇസ്രയേൽ സൈന്യം മധ്യഗാസയിലെ ദെയ്റൽ ബലാഹ് പട്ടണത്തിൽ ഒറ്റരാത്രിയിൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഒരു സ്ത്രീയും അവരുടെ 6 കുട്ടികളുമടക്കം 24 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളിൽ 15 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. വടക്കൻ ഗാസയിലെ ജബാലിയയിൽ 2 അപ്പാർട്ട്മെന്റുകളിലെ ബോംബാക്രമണത്തിൽ അമ്മയും മകളുമടക്കം 4 പേരും കൊല്ലപ്പെട്ടു.
ദോഹയിലെ ചർച്ചയ്ക്കു പിന്നാലെ പുതിയ വെടിനിർത്തലിനു കരാർ രൂപരേഖ തയാറാക്കൽ അവസാനഘട്ടത്തിലാണെന്ന് മധ്യസ്ഥരായ യുഎസും ഖത്തറും ഈജിപ്തും അറിയിച്ചു. എന്നാൽ വെടിനിർത്തലിനു പ്രധാന തടസ്സം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആണെന്ന് ഹമാസ് കുറ്റപ്പെടുത്തി.
ടെൽ അവീവ് അടക്കം ഇസ്രയേൽ നഗരങ്ങളിൽ റാലി നടത്തിയ നെതന്യാഹുവിരുദ്ധ പ്രക്ഷോഭകർ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ ഇസ്രയേലിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഇന്നു ചർച്ച നടത്തും. ഗാസ വിഷയത്തിൽ ബ്ലിങ്കന്റെ പത്താം സന്ദർശനമാണിത്.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 40,099 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,606 പേർക്കു പരുക്കേറ്റു. അതിനിടെ, തെക്കൻ ലബനനിലെ യരീനിലുണ്ടായ സ്ഫോടനത്തിൽ യുഎൻ സമാധാന സേനയിലെ 3 സൈനികർക്കു നിസ്സാര പരുക്കേറ്റു.