യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കമല പോരാ, കാണാൻ സുന്ദരൻ ഞാൻ തന്നെ; ട്രംപ്
Mail This Article
വാഷിങ്ടൻ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസുമായുള്ള പോരാട്ടം സൗന്ദര്യതലത്തിലേക്കു മാറ്റി ഡോണൾഡ് ട്രംപിന്റെ വിമർശനവും പരിഹാസവും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലയുടെ സ്കെച്ച് ടൈം മാഗസിൻ മുഖചിത്രമാക്കിയതിനെ പരിഹസിച്ചാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് സൗന്ദര്യവിമർശനത്തിനു മുതിർന്നത്.
ടൈം മാഗസിൻ കമലയുടെ പല ഫോട്ടോകളും നോക്കി നല്ലൊരെണ്ണം കണ്ടെത്താൻ പരാജയപ്പെട്ട് ഒടുവിൽ ആർട്ടിസ്റ്റിനെക്കൊണ്ടു വരപ്പിക്കുകയായിരുന്നെന്ന് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പു റാലിയിൽ ട്രംപ് പറഞ്ഞു.
‘ടൈം കവർ കണ്ടപ്പോൾ ഹോളിവുഡ് ഇതിഹാസങ്ങളായ സോഫിയ ലോറനോ എലിസബത്ത് ടെയ്‌ലറോ ആണോയെന്ന് ആദ്യം തെറ്റിദ്ധരിച്ചു. അവരുടെ അഭിനയജീവിതം ആഘോഷിക്കുന്ന കവർ സ്റ്റോറിയാണെന്നു കരുതി’– ട്രംപ് പറഞ്ഞു.
സൗന്ദര്യം കമലയ്ക്ക് അനുകൂല ഘടകമാണെന്നു വാഴ്ത്തിയ വോൾസ്ട്രീറ്റ് ജേണൽ കോളമിസ്റ്റിനെയും ട്രംപ് കണക്കിനു വിമർശിച്ചു. ഒരു വനിതയെ ‘ബ്യൂട്ടിഫുൾ’ എന്നു വിളിച്ചാൽ അവരുടെ രാഷ്ട്രീയകരിയർ അവസാനിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. കമലയെക്കാൾ കാണാൻ നല്ലത് താനാണെന്നു ട്രംപ് പറഞ്ഞതും സദസ്സിൽനിന്ന് കയ്യടിയും ചിരിയും ഉയർന്നു. ‘വായിൽതോന്നുന്നതു പോലെ തോന്ന്യാസം പറയുന്നയാളെന്ന തരത്തിലാണ് മാധ്യമങ്ങൾ എന്നെ ചിത്രീകരിക്കുന്നത്. ഞാൻ സത്യത്തിൽ വളരെ സ്മാർട്ടായ ഒരാളാണ്’ – ട്രംപ് വിശദീകരിച്ചു.
കമല കടുത്ത ഇടതുപക്ഷക്കാരിയാണെന്നും ചിരി കേട്ടാൽ കിറുക്കുള്ളതുപോലെ തോന്നുമെന്നും ട്രംപ് പതിവായി പറയാറുള്ളതാണ്. അഭിപ്രായ സർവേകളിൽ കമലയുടെ മുൻതൂക്കം തുടരുന്നതിനിടെയാണ് എതിരാളി വിമർശനം ശക്തമാക്കിയത്.
ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന് ഷിക്കാഗോയിൽ ഇന്നു തുടക്കമാകും. വ്യാഴാഴ്ച വരെ നീളുന്ന കൺവൻഷനിലെ പ്രധാന ഇനങ്ങളിലൊന്ന് പ്രസിഡന്റ് സ്ഥാനാർഥിയായി ഔദ്യോഗിക നാമനിർദേശം സ്വീകരിച്ചുള്ള കമലയുടെ മറുപടിപ്രസംഗമാണ്.
അന്നത്തെ പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൺ മത്സരരംഗത്തുനിന്നു പിന്മാറിയതുൾപ്പെടെ സംഭവബഹുലമായിത്തീർന്ന 1968ലും ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന്റെ വേദി ഷിക്കാഗോ ആയിരുന്നു. വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭക്കാർ പരിപാടി ഇടയ്ക്ക് അലങ്കോലപ്പെടുത്തി. ഗാസ യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് ഇത്തവണത്തെ കൺവൻഷനിലും സമരപരിപാടികൾ പ്രതീക്ഷിക്കുന്നുണ്ട്.