അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ടു: ഗാസയിൽ 11 മരണം
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. സ്കൂളിൽ ഹമാസ് കേന്ദ്രം ഉണ്ടെന്നാരോപിച്ച് ഒന്നിലധികം തവണ ബോംബിട്ടു. കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം കൈമാറിയ 88 പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഖാൻ യൂനിസിൽ ഇന്നലെ കബറടക്കി. ഒരു ട്രക്കിൽ കൂട്ടിയിട്ട നിലയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ നിർവാഹമില്ലാതിരുന്നതിനാൽ ഒരുമിച്ചാണു മറവു ചെയ്തത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ പലസ്തീൻ യുവാക്കൾ നടത്തിയ വെടിവയ്പിൽ സന്നദ്ധപ്രവർത്തക കൊല്ലപ്പെട്ടു. യുഎസ് ആസ്ഥാനമായ ഹീൽ പലസ്തീൻ എന്ന സംഘടനയുടെ പ്രോഗ്രാം മാനേജർ ഇസ്‌ലാം ഹജസിയാണു കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിനുനേരെയാണു വെടിവയ്പുണ്ടായത്.
ഇറാനെ പഴിചാരി യുഎന്നിൽ നെതന്യാഹു
ന്യൂയോർക്ക് ∙ ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ ന്യായീകരിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇറാനാണു പ്രശ്നങ്ങൾക്കു കാരണമെന്നും കുറ്റപ്പെടുത്തി. നെതന്യാഹു പ്രസംഗം തുടങ്ങുമ്പോഴേക്കും ഒട്ടേറെ അംഗങ്ങൾ പ്രതിഷേധസൂചകമായി വേദി വിട്ടു. ഗാലറിയിൽ ഇസ്രയേൽ അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നു. ഗാസയിലും ലബനനിലും ഇറാനെതിരെയും ഇറാൻ പിന്തുണയുള്ള കക്ഷികൾക്കുമെതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ‘എന്റെ രാജ്യം ജീവൻ നിലനിർത്താനുള്ള യുദ്ധത്തിലാണ്.’ ഇറാന്റെ ആണവപദ്ധതിക്കെതിരെ യുഎൻ ഉപരോധം ഏർപ്പെടുത്തണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.