ADVERTISEMENT

ജറുസലം ∙ വടക്കൻ ഗാസയിൽ 4 ലക്ഷത്തിലേറെ ജനങ്ങളെ വളഞ്ഞുവച്ച ഇസ്രയേൽ സൈന്യം ആശുപത്രികളും അഭയകേന്ദ്രങ്ങളും ആക്രമിച്ചു. ജബാലിയ അഭയാർഥിക്യാംപിലെ പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളോടും കുട്ടികളോടും ഒഴിഞ്ഞുപോകാനും ഉത്തരവിട്ടു.

ജബാലിയയിൽ 18 പേരടക്കം ഇന്നലെ ഗാസയിൽ 33 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ഹനൂൻ, ബെയ്ത്ത് ലാഹിയ എന്നീ പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ ആക്രമണം 17 ദിവസം പിന്നിടുമ്പോൾ 640 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ജബാലിയയിലെ റെയ്ഡിനിടെ സ്ഫോടനത്തിൽ ഇസ്രയേൽ സേനയിലെ കേണൽ അഹ്സൻ ദക്സ കൊല്ലപ്പെട്ടു. ഒരു ബറ്റാലിയൻ കമാൻഡർക്കും 2 ഓഫിസർമാർക്കും പരുക്കേറ്റു. 

വടക്കൻ ഗാസയിൽ മരുന്നും ഭക്ഷണവുമടക്കം അടിയന്തരസഹായം എത്തിക്കുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്യൂഎ) പറഞ്ഞു. ഇന്തൊനീഷ്യൻ ഹോസ്പിറ്റലിനോടു ചേർന്ന അഭയകേന്ദ്രമായ സ്കൂളുകളിൽ കടന്ന സൈന്യം പുരുഷന്മാരെ കസ്റ്റഡിയിലെടുത്തശേഷം കെട്ടിടങ്ങൾക്കു തീയിട്ടു. ആശുപത്രി ജനററ്റേറുകളിലേക്കു തീപടർന്നതോടെ വൈദ്യുതി നിലച്ചു.

വടക്കൻ ഗാസയിൽ നിലവിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികൾ പൂർണമായി ഒഴിപ്പിക്കണമെന്നു നേരത്തേ ഇസ്രയേൽ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ വഴങ്ങിയില്ല. ഇതോടെ കമൽ അദ്‌വാൻ ആശുപത്രിക്കുനേരെ രാത്രി കനത്ത വെടിവയ്പുണ്ടായി.

തുടർച്ചയായ നാലാം ദിവസവും ആശുപത്രികളിൽ അവശ്യമരുന്നുകൾക്കു പുറമേ ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, വടക്കൻ ഗാസയിലേക്കു സഹായമെത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ ഭാഷ്യം.

തെക്കൻ ലബനനിൽ 3 ലബനൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ ഖേദം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയുടെ വാഹനമാണെന്നു കരുതിയാണു വെടിയുതിർത്തതെന്നും വ്യക്തമാക്കി.

അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മധ്യപൂർവദേശത്തേക്കു പുറപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം ബ്ലിങ്കന്റെ 11–ാമത്തെ യാത്രയാണിത്. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ മേധാവി റോനൻ ബറും ചർച്ചയ്ക്കായി ഈജിപ്തിലെ കയ്റോയിലെത്തി. ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ട സാഹചര്യം വെടിനിർത്തലിന് ഉചിതമാണെന്നാണ് യുഎസ് കരുതുന്നത്.

ഇറാന്റെ ആണവ നിലയങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതു സംബന്ധിച്ച രഹസ്യരേഖ ചോർന്ന സംഭവത്തിൽ യുഎസ് പ്രതിരോധ വകുപ്പ് അന്വേഷമാരംഭിച്ചു. ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യമിടുന്നെന്ന് ഇറാൻ രാജ്യാന്തര ആണവോർജ ഏജൻസിക്കു പരാതി നൽകി.

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 42,603  പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,795 പേർക്കു പരുക്കേറ്റു.

English Summary:

Northern Gaza captured Israel army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com