സംഗീതദിന ചിന്തകൾ

magicstudio-art
Photo Credit: Representative image created using Magic Studio AI Art Generator
SHARE

ജൂൺ 21 ലോക സംഗീത ദിനമാണ്. .അന്ന് യോഗ ദിനം കൂടി ആയിരുന്നു. ഇപ്പോൾ എല്ലാക്കാര്യങ്ങൾക്കും ഒരു ദിനമുണ്ടല്ലോ. വർഷത്തിലെ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ഓരോ ദിനങ്ങൾക്കായി പങ്കു വച്ച് കൊടുത്തിരിക്കുകയാണ്. (വായനാദിനം, ലഹരിവിരുദ്ധ ദിനം, കാൻസർ ദിനം, ആരോഗ്യദിനം അങ്ങനെ അങ്ങനെ) 

മ്യൂസിക്കിനെ കുറിച്ച് പറയുകയാണെങ്കിൽ സന്തോഷം വരുമ്പോൾ പാടുകയും ആടുകയും തുള്ളിച്ചാടുകയും ചെയ്യുന്നത് മനുഷ്യന്റെ രീതിയാണ്.   സങ്കടം വരുമ്പോഴും മനുഷ്യർ പാടാറുണ്ട്. ശോകഗാനങ്ങൾ ഉണ്ടായത് അങ്ങനെയാണ്.എത്രയോ തരം  സംഗീതങ്ങളുണ്ട്. ശാസ്ത്രീയ സംഗീതം, ലളിതഗാനങ്ങൾ, അവയിൽ തന്നെ ആഹ്‌ളാദ ഗാനങ്ങളും, ശോകഗാനങ്ങളും, തമാശപ്പാട്ടുകളുമുണ്ട്. മൃഗങ്ങൾ പാടാറുണ്ടോ? അറിയില്ല. പക്ഷികൾ പാടാറുണ്ട്. കുയിലിന്റെ പാട്ടും നൈറ്റിങ്ഗേലിന്റെ പാട്ടും നമുക്ക് പരിചിതമാണ്. ആഹ്‌ളാദം പ്രകടിപ്പിക്കാനായി പാടുന്ന പാട്ടുകൾക്ക് രാഗമോ താളമോ ചിട്ടയോ വേണമെന്നില്ല.വെറുതെ അങ്ങ് പാടുന്നു, ചിലപ്പോൾ വാക്കുകൾ പോലുമില്ലാതെ മൂളി  പാടുന്നു. 'പടു പാട്ടൊന്നു പാടാത്ത കഴുതയുണ്ടോ' എന്ന് പഴഞ്ചൊലുണ്ടെങ്കിലും തീരെ പാടാത്തവരുണ്ട്. പാട്ടു കേൾക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? അതുമുണ്ട്.

എന്റെ രണ്ടു കൂട്ടുകാരികളുണ്ട്. ചേച്ചിയും അനിയത്തിയും. ചേച്ചി റേഡിയോയിൽ പാട്ടു വച്ചാലുടൻ അനിയത്തി ഓഫ് ചെയ്യും. "ഓ ചെവിതല കേൾക്കട്ടെ"  എന്ന് പറയുകയും ചെയ്യും. 

രാഗവും താളവുമൊക്കെ മനുഷ്യനിൽ ജന്മനാ ഉണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട്. 'നടപ്പു താളം, ചിരിപ്പു താളം, നെഞ്ചിടിപ്പു താളം' ഇങ്ങനെ എല്ലാത്തിനും താളമുണ്ട്. അതുകൊണ്ടാവാം നമ്മൾ അറിയാതെ തന്നെ പാട്ടു മൂളിപ്പോകുന്നത്. ജീവനിൽ അലിഞ്ഞിട്ടുള്ള സംഗീതം പുറത്തു വരുന്നതാവാം.

സംഗീതം പഠിച്ചു പാടുന്നവരുണ്ട്. അത് ശാസ്ത്രീയ സംഗീതമാവാം, ലളിതഗാനമാവാം, ഗസൽ ആവാം, പോപ്മ്യൂസിൿ ആകാം. അവരെയാണ് നമ്മൾ ഗായകർ എന്നു വിളിക്കുന്നത്. സംഗീതം തന്നെ ജീവിതമാക്കി മാറ്റിയവർ മറ്റു ചിലരുടെ ജീവിതമാർഗ്ഗമാണ് പാട്ട്!           

കർണാടക സംഗീതത്തെ ക്കുറിച്ചു പറയുമ്പോൾ ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്തികൾ ഇവരുടെ കൃതികളാണ്, സംഗീതജ്ഞർ പഠിക്കുകയും പാടുകയും ചെയ്യുന്നത്. ഇവർ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു. കേരളത്തിന്റെ സംഗീതപരമ്പരയിൽ വരുന്നവരാണ് സ്വാതിതിരുന്നാളും ഇരയിമ്മൻ തമ്പിയും ഷട്കാല ഗോവിന്ദമാരാരും.

ഉത്തരേന്ത്യയുടെ സംഭാവനയാണ് ഹിന്ദുസ്ഥാനിസംഗീതം. പേർഷ്യൻ, മുഗൾ, അഫ്ഗാൻ സംഗീതത്തിന്റെ സ്വാധീനം ഉത്തരേന്ത്യൻ സംഗീതത്തിലുണ്ട്. ആയിരകണക്കിന് വ്യത്യസ്ത രാഗങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിലുണ്ട്. ഇവ അഭ്യസക്കുകയും പാടുകയും ചെയ്യുന്ന ഗായകരുമുണ്ട്. രാഗം ആലപിച്ചു വിളക്ക് കൊളുത്തുകയും മഴ പെയ്യിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ താൻസനെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്. രാഗങ്ങൾക്കു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഈശ്വരന്മാരെ പ്രത്യക്ഷപ്പെട്ടുത്തിയ കഥകൾ വരെയുണ്ട്. അമൃതവർഷിണി ആലപിച്ചാൽ   മഴപെയ്യിക്കാൻ കഴിയുമത്രേ. 

കേരളത്തിന് സ്വന്തമെന്നവകാശപ്പെടാൻ വടക്കൻ പാട്ടുകളും, വഞ്ചിപാട്ടുകളും, നാടൻ പാട്ടുകളുമുണ്ട്. ഇവയും സംഗീതത്തിന്റെ വിവിധ ശാഖകൾ തന്നെ. മലയാളത്തിന്റെ കവികൾ താരാട്ടു പാട്ടുമുതൽ പ്രേമഗാനങ്ങൾ വരെ രചിച്ചിട്ടുണ്ട്. ഇവയും സംഗീതത്തിന്റെ വൈവിധ്യങ്ങൾ തന്നെ.

സംഗീതത്തിന് രോഗശാന്തി വരുത്താനുള്ള കഴിവുണ്ട് എന്ന് പറയപ്പെടുന്നു. മ്യൂസിക് തെറാപ്പി എന്നൊരു ചികിത്സാശാഖ തന്നെയുണ്ട്. ഞങ്ങളെ ചെറുപ്പത്തിൽ വീണ വായന പഠിപ്പിച്ചിരുന്ന ടീച്ചർ, വീണ വായിക്കുകയോ മറ്റൊരാളുടെ വായന കേൾക്കുകയോ ചെയ്താൽ മനസ്സിന്റ കുണ്ഠിതം അകലും എന്ന് പറഞ്ഞിരുന്നു.

സംഗീതം ദിവ്യമായ ഒരനുഭൂതിയാണ്. അത് പകർന്നു തരാൻ  വിവിധ സംഗീതസഭകൾ നമുക്കുണ്ട്. സ്വാതിതിരുനാൾ സംഗീതസഭയും ത്യാഗരാജസഭയുമാണ് ഇവയിൽ പ്രധാനം. വർഷംതോറും വളരെ ആഘോഷപൂർവം ഇവർ കച്ചേരികൾ നടത്താറുണ്ട്. ഈ കച്ചേരികൾ കേട്ട് ആസ്വദിക്കാൻ സംഗീത പ്രേമികളായ ആബാലവൃദ്ധം ജനങ്ങൾ അവിടെ സന്നിഹിതരാകാറുണ്ട്.          

ആത്മാവിനെ ആഹ്ളാദിപ്പിക്കുന്ന ദിവ്യ ഔഷധമാണ് സംഗീതം. സംഗീതത്തെപ്പറ്റി എത്ര പറഞ്ഞാലും തീരുകയില്ല. അത് അനുഭവിച്ചറിയേണ്ട ഒന്നാണ്. സംഗീതം ഇഷ്ടപ്പെടുന്നവർക്ക് എന്നും മ്യൂസിക് ഡേ തന്നെയാണ്. ഈശ്വരൻ മനുഷ്യന് തന്ന വലിയൊരനുഗ്രഹം തന്നെയാണ് പാട്ട്!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS