പഴകിയ ഓട്സിന് പുതിയ ലേബൽ; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
Mail This Article
ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍റെ കാലാവധി പരിശോധിക്കണമെന്ന് പറയാറുണ്ടെങ്കിലും എല്ലാവരും എല്ലായ്പ്പോഴും അതത്ര ശ്രദ്ധിക്കാറില്ല. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധ അടക്കമുള്ള പല ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
ബെംഗളൂരുവില്‍ ഈയിടെ ഇത്തരമൊരു സംഭവം നടന്നു. 2021 സെപ്റ്റംബറിൽ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് ഓട്‌സ് കഴിച്ച്, പരപ്പ എന്ന ബെംഗളൂരുകാരന്‍ ആശുപത്രിയിലായി. പാക്കറ്റിന്‍റെ കാലാവധി കഴിഞ്ഞ കാര്യം 49 കാരനായ ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ല.
925 രൂപ വിലയുള്ള ഹണി ഫ്ലേവര്‍ ഓട്സ് ആണ് ഇയാള്‍ വാങ്ങിയത്. അസുഖം ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായ ശേഷം, മടങ്ങിയെത്തിയ പരപ്പ, ഓട്സ് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് സത്യം മനസ്സിലായത്. യഥാർത്ഥ എക്സ്പയറി ഡേറ്റ് മറച്ചുവയ്ക്കാൻ സൂപ്പർമാർക്കറ്റ് പാക്കറ്റിനുമേല്‍ പുതിയ ലേബൽ പതിച്ചിരുന്നു.
തുടര്‍ന്ന്, ഇയാള്‍ നിയമപരമായ വഴി സ്വീകരിക്കാൻ തീരുമാനിക്കുകയും പ്രാദേശിക ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി സൂപ്പർമാർക്കറ്റിന് വക്കീൽ നോട്ടീസ് അയച്ചു.
തുടർന്ന് കേസ് ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലേക്ക് പോയി. ഉൽപ്പന്നത്തിന്‍റെ വിലയായ 925 രൂപ റീഫണ്ട് ചെയ്യാൻ സൂപ്പർമാർക്കറ്റിനോട് കോടതി ഉത്തരവിട്ടു. ആരോഗ്യ ചെലവുകൾക്കായി 5,000 രൂപയും നിയമപരമായ ചെലവുകൾക്കായി 5,000 രൂപയും എന്ന രീതിയില്‍ പതിനായിരം രൂപ കൂടി ഇയാള്‍ക്ക് നല്‍കാന്‍ കോടതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
English Summary: Bengaluru Man Falls Sick After Eating Expired Oats gets 10k